ADVERTISEMENT

ഹരിപ്പാട് ∙ നാഗസ്തുതികളും പുള്ളുവൻപാട്ടും നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ഭക്തസഹസ്രങ്ങൾ ആയില്യം തൊഴുതു. പുലർച്ചെ നട തുറന്നപ്പോൾ മുതൽ രാത്രി വൈകിയും ഇവിടേക്കു ഭക്തജന പ്രവാഹമായിരുന്നു. മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനം ഇല്ലത്തെ പുരാതനമായ നിലവറയുടെ തെക്കേത്തളത്തിൽ ഭക്തർക്കു ദർശനം നൽകി. പതിനായിരങ്ങൾ മണിക്കൂറുകളോളം കാത്തുനിന്നാണ് അമ്മയെ കണ്ട് അനുഗ്രഹം തേടിയത്. 

‌ മുൻഗാമിയായ വലിയമ്മ ഉമ അന്തർജനം സമാധിയായതിനെത്തുടർന്ന് അവരോധിതയായ സാവിത്രി അന്തർജനം സംവത്സര വ്രതദീക്ഷയിൽ തുടരുന്നതിനാൽ ആയില്യം നാളിൽ പതിവുള്ള നാഗരാജാവിന്റെ വിഗ്രഹ എഴുന്നള്ളത്തും നിലവറയ്ക്കു സമീപം അമ്മ നടത്തുന്ന വിശേഷാൽ പൂജകളും ഇത്തവണ ഉണ്ടായിരുന്നില്ല.

ഇന്നലെ പുലർച്ചെ നാലിനു നിർമാല്യ ദർശനത്തോടെയാണു ചടങ്ങുകൾ ആരംഭിച്ചത്. അഭിഷേകം, ഉഷഃപൂജ, കലശാഭിഷേകം ചടങ്ങുകൾക്കു ശേഷം കുടുംബത്തിലെ ഇളയ കാരണവർ എം.കെ.കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും തിരുവാഭരണം ചാർത്തി ഉച്ചപൂജ നടന്നു. വാസുകീ ഭാവത്തിലുള്ള തിരുവാഭരണം ചാർത്തിയാണ് ആയില്യം നാളിലെ പൂജകൾ. ക്ഷേത്രനടയിലും മണ്ണാറശാല ഇല്ലത്തിന്റെ തെക്കേമുറ്റത്തെ സർപ്പം പാട്ട് തറയിലും മേളവാദ്യ സേവയും നടന്നു.ഉമാദേവി അന്തർജനത്തിന്റെ സമാധി വർഷമായതിനാൽ കലാ പരിപാടികൾ ഒഴിവാക്കി പകരം ആധ്യാത്മിക പരിപാടികളാണ് ഉത്സവ വേദിയിലുണ്ടായിരുന്നത്.

നാഗചൈതന്യം ദർശന പുണ്യം

ഹരിപ്പാട്∙ ആയില്യം നാളായ ഇന്നലെ പുലർച്ചെ നാലിനു മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ നട തുറക്കുമ്പോൾ, മണിക്കൂറുകൾക്കു മുൻപേ കാത്തുനിൽക്കുന്ന ഭക്തരാൽ ക്ഷേത്രപരിസരമാകെ നിറഞ്ഞിരുന്നു. അണ മുറിയാതെ ആ പ്രവാഹം തുടർന്നു. 

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ആയില്യം തൊഴാനെത്തിയ ഭക്തരുടെ തിരക്ക്            ചിത്രം : മനോരമ
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ആയില്യം തൊഴാനെത്തിയ ഭക്തരുടെ തിരക്ക് ചിത്രം : മനോരമ

 പഞ്ചലോഹങ്ങളിൽ നിർമിച്ചിട്ടുള്ള സർപ്പരൂപങ്ങൾ, പുറ്റ്, മുട്ട, പട്ട് തുടങ്ങിയവ തിരുനടയിൽ സമർപ്പിച്ചു തൊഴുകൈകളോടെ പ്രാർഥിച്ച് മനം നിറഞ്ഞാണ് അവരെല്ലാം മടങ്ങിയത്. വായ്ക്കുരവയിട്ടാണു സ്ത്രീകൾ പ്രാർഥിച്ചത്.തിരക്ക് ഒഴിവാക്കുന്നതിനും സുഗമമായ ദർശനത്തിനും ഭക്തരെ 100 പേരടങ്ങുന്ന സംഘങ്ങളായാണു പ്രധാന നടയിലേക്ക് കടത്തി വിട്ടത്. നിലവറയുടെ ഭാഗത്തും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ക്ഷേത്രനടയിലും മണ്ണാറശാല ഇല്ലത്തിന്റെ തെക്കേ മുറ്റത്തെ സർപ്പം പാട്ട് തറയിലും മേളവാദ്യ സേവ നടന്നു. തൃശൂർ എരവത്ത് അപ്പുമാരാരും സംഘവും പഞ്ചവാദ്യസേവയും അമ്പലപ്പുഴ വിജയകുമാറും സംഘവും ഇടയ്ക്ക വാദ്യസേവയും നടത്തി. മണ്ണാറശാല യുപി സ്കൂൾ അങ്കണത്തിൽ രാവിലെ 10ന് തുടങ്ങിയ മഹാപ്രസാദമൂട്ട് വൈകിട്ട് 5ന് ആണ് സമാപിച്ചത്. കുടുംബാംഗം എൻ. ജയദേവൻ ഉദ്ഘാടനം ചെയ്തു. ഒരു ലക്ഷത്തോളം പേർക്കാണ് സദ്യ ഒരുക്കിയിരുന്നത്.

അനുഗ്രഹം ചൊരിഞ്ഞ് വലിയമ്മ

മണ്ണാറശാല വലിയമ്മയായി അവരോധിക്കപ്പെട്ട സാവിത്രി അന്തർജനം ഇല്ലത്തെ നിലവറയുടെ തെക്കേത്തളത്തിൽ ഭക്തർക്കു ദർശനം നൽകി. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായിരുന്നു ദർശനം. ഓഗസ്റ്റ് 9 നാണ് സാവിത്രി അന്തർജനം ഈ സ്ഥാനത്തെത്തിയത്. ഒരു വർഷത്തെ വ്രതദീക്ഷ പൂർത്തിയായ ശേഷമാകും വലിയമ്മ എന്ന നിലയിൽ പൂജാദി കർമങ്ങൾ നിർവഹിക്കുക. അതുവരെ കാരണവരുടെ മേൽനോട്ടത്തിൽ ക്ഷേത്രചടങ്ങുകളും പൂജാവിധികളും സ്വായത്തമാക്കും.

 മണ്ണാറശാല ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങളിലെ പൂജകൾക്കുള്ള സവിശേഷ അധികാരം അമ്മയ്ക്കാണ്. ആയില്യംപൂജയാണ് അമ്മയുടെ കാർമികത്വം അനിവാര്യമായ വിശേഷാൽ പൂജകളിലൊന്ന്. എല്ലാ മാസവും ആയില്യം നാളിൽ നിലവറയോടു ചേർന്നുള്ള തളത്തിലാണു പൂജകൾ നടക്കുന്നത്. 

 കോട്ടയം നട്ടാശേരി കാഞ്ഞിരക്കോട്ടില്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യാദേവി അന്തർജനത്തിന്റെയും മകളാണ്. മണ്ണാറശാല ഇല്ലത്തെ പരേതനായ സുബ്രഹ്മണ്യൻ നമ്പൂതിരിയാണ് ഭർത്താവ്. മണ്ണാറശാല ഇല്ലത്തെ കാരണവർ എം.കെ.പരമേശ്വരൻ നമ്പൂതിരിയുടെ ഭാര്യ സതി അന്തർജനമാണ് ഇപ്പോഴത്തെ ചെറിയമ്മ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com