ADVERTISEMENT

ആലപ്പുഴ∙ തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ കെ.ജി.പ്രസാദിന് ഉയർന്ന സിബിൽ സ്കോർ ഉണ്ടായിട്ടും വായ്പ നിഷേധിച്ചതിനെപ്പറ്റി സർക്കാർ സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി പി.പ്രസാദ്. സംഭരിച്ച നെല്ലിനു നൽകുന്ന പിആർഎസ് വായ്പ കർഷകരുടെ വായ്പ യോഗ്യത(സിബിൽ സ്കോർ)യെ ബാധിക്കരുതെന്നു ബാങ്ക് പ്രതിനിധികളുമായുള്ള അടിയന്തര യോഗത്തിൽ മന്ത്രി കർശന നിർദേശം നൽകി. ബാങ്ക് നടപടികളിൽ ഇതിനാവശ്യമായ ഭേദഗതികൾക്കു നിയമവിഭാഗവുമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നു ബാങ്കുകൾ അറിയിച്ചു. തുടർന്ന്, സംസ്ഥാനതല ബാങ്കിങ് സമിതി കൺവീനർ പ്രേംകുമാറിനെ ഇതിനായി ചുമതലപ്പെടുത്തി.

ആത്മഹത്യ ചെയ്ത കർഷകൻ കെ.ജി.പ്രസാദിന്റെ സിബിൽ സ്കോർ 812 ആണ്. അദ്ദേഹം വായ്പയ്ക്ക് അർഹനായിരുന്നെന്നു മന്ത്രി പറഞ്ഞു. പിആർഎസ് വായ്പയുടെ തിരിച്ചടവിൽ കുടിശികയില്ലെന്നു ബാങ്കുകൾ അറിയിച്ചിട്ടുണ്ട്. രണ്ടാമതു സംഭരിച്ച നെല്ലിനുള്ള തിരിച്ചടവ് അടുത്ത മേയിലാണു തുടങ്ങേണ്ടത്. അതുവരെ അതു വിഷയമല്ല. പ്രസാദിന്റെ കാര്യത്തിൽ ബാങ്കുകൾക്കു പിഴവു പറ്റിയോ എന്നു പരിശോധിക്കും. പ്രസാദ് വായ്പയ്ക്കായി സമീപിച്ചിട്ടില്ലെന്നു ബാങ്കുകൾ പറയുന്നതു മുഖവിലയ്ക്ക് എടുക്കുന്നില്ല. ആത്മഹത്യാ കുറിപ്പിൽ പറഞ്ഞതാണു വിശ്വസിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജി.ആർ.അനിൽ ഓൺലൈനായി പങ്കെടുത്തു. തോമസ് കെ. തോമസ് എംഎൽഎ, എഡിഎം എസ്.സന്തോഷ്‌കുമാർ, ലീഡ് ബാങ്ക് മാനേജർ എം.അരുൺ തുടങ്ങിയവരും പങ്കെടുത്തു.

ജീവനൊടുക്കിയ കർഷകന്റെ വീട്ടിൽ മന്ത്രി എത്തി
തകഴി ∙ ജീവനൊടുക്കിയ കർഷകൻ കെ.ജി.പ്രസാദിന്റെ വീട് മന്ത്രി പി.പ്രസാദ് സന്ദർശിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ എത്തിയ മന്ത്രി കുടുംബാംഗങ്ങളോടു വിവരങ്ങൾ ചോദിച്ചറിഞ്ഞു. ബാങ്ക് വായ്പകളെക്കുറിച്ചും മറ്റു കടബാധ്യതകളെക്കുറിച്ചും ചോദിച്ചു മനസ്സിലാക്കി. അടുത്ത കൃഷി ചെയ്യാനുള്ള പ്രയാസങ്ങൾ വീട്ടുകാർ മന്ത്രിയോടു പങ്കുവച്ചു. ബാങ്ക് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു പരിഹരിക്കാവുന്ന കാര്യങ്ങൾ മനസ്സിലാക്കി വേണ്ടതു ചെയ്യാമെന്നു മന്ത്രി ഉറപ്പു നൽകിയതായി പ്രസാദിന്റെ ഭാര്യ ഓമന പറഞ്ഞു. മന്ത്രിയുടെ സന്ദർശനം പ്രദേശത്തെ സ്വന്തം പാർട്ടിക്കാർ പോലും അറിഞ്ഞില്ല. അര മണിക്കൂറിനു ശേഷം മന്ത്രി മടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com