അശാസ്ത്രീയമായ ഓട നിർമാണം; ജനങ്ങൾ ദുരിതത്തിൽ

Mail This Article
ഹരിപ്പാട് ∙ നഗരസഭ ഒന്നാം വാർഡിനെയും രണ്ടാം വാർഡിനെയും ബന്ധിപ്പിക്കുന്ന തിരുവാണിക്കൽ -കോളാറ്റ് റോഡിലെ അശാസ്ത്രീയമായ ഓട നിർമാണം മൂലം ജനങ്ങൾ ദുരിതത്തിലായി. നിർമാണത്തിലെ അപാകത കാരണം പ്രവർത്തനങ്ങൾ നിർത്തിവച്ചിട്ടു നാല് മാസത്തോളമായി. രണ്ടാം വാർഡിന്റെ കിഴക്ക് ഭാഗത്തുള്ള വെള്ളക്കെട്ട് മൂലമുണ്ടാകുന്ന ദുരിതത്തിന് പരിഹാരമായാണ് ഓട നിർമാണം ആരംഭിച്ചത്. നിരവധി നിവേദനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശേഷം അനുവദിച്ച ഓടയുടെ നിർമാണം സാങ്കേതിക പിഴവ് മൂലം നിലവിൽ ഉണ്ടായിരുന്ന ഒഴുക്കുകൂടി തടസ്സപ്പെടുത്തുന്ന വിധത്തിലായി. ഓടയുടെ തറ നിരപ്പ് വളരെ ഉയർത്തിയാണ് നിർമിച്ചിരിക്കുന്നത്.
ഇത് നീരൊഴുക്കു തടസ്സപ്പെടുത്തുന്നതിനാൽ സമീപത്തെ വീടുകളിലേക്ക് മലിനജലം കയറുന്നത് പതിവാണ്. മഴയുള്ള അവസരങ്ങളിൽ സമീപവാസികൾ വീടുകൾ ഉപേക്ഷിച്ചു ബന്ധുവീടുകളിൽ അഭയം തേടുകയാണ്. ഓട നിർമാണം കാരണം വാട്ടർ അതോറിറ്റിയുടെ പൈപ്പ് മുറിച്ചിട്ടതിനാൽ മാസങ്ങളായി ശുദ്ധജല വിതരണവും നിലച്ചിരിക്കുകയാണ്. ഏകദേശം നൂറോളം വീടുകളുടെ യാത്ര സൗകര്യമാണ് ഓട നിർമാണം അനിശ്ചിതത്തിലായതോടെ മുടങ്ങിയിരിക്കുന്നത്. അടിയന്തരമായി ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സപര്യ സാംസ്കാരിക വേദി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു പ്രതിഷേധ പരിപാടികൾക്കു രൂപം നൽകി. മനോജ്‌കുമാർ, സുരേഷ് കുമാർ, വിഷ്ണുകുമാർ, പൊന്നപ്പൻപിള്ള, സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.