പകൽവീടിന് ഡോക്ടർമാരെ വിട്ടുകൊടുത്തില്ല; കുത്തിയിരിപ്പ് സമരവുമായി ജോൺ തോമസ്
Mail This Article
ആലപ്പുഴ ∙ വയോജനങ്ങൾക്കു വേണ്ടി ആരോഗ്യ മെഡിക്കൽ ക്യാംപ് നടത്തുന്ന മുട്ടം സാന്ത്വനം പകൽവീടിന് ഡോക്ടർമാരെ വിട്ടുകൊടുക്കാത്ത നടപടിക്കെതിരെ ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് ആയുർവേദ ഡിഎംഒ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇന്നലെ രാവിലെ 11.30 ന് തുടങ്ങിയ സമരം കലക്ടർ ഇടപെട്ട് സംസാരിച്ചതിനെ തുടർന്നു വൈകിട്ട് 3 ന് അവസാനിപ്പിച്ചു.വയോജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തെ മികച്ച സംഘടനയ്ക്കുള്ള 2019 ലെ അവാർഡ് നേടിയ മുട്ടം സാന്ത്വനം പകൽവീട് 8 വർഷമായി മാസത്തിന്റെ നാലാം വ്യാഴം സൗജന്യ മെഡിക്കൽ ക്യാംപ് നടത്തുന്നുണ്ടായിരുന്നു.
മന്ത്രിമാരായ സജി ചെറിയാനും പി.പ്രസാദും ക്യാംപുകൾ സന്ദർശിച്ചിട്ടുണ്ട്. പകൽവീട് വീടിന് 20 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് കെട്ടിടവും നിർമിച്ചു നൽകിയിട്ടുള്ളതാണ്. ജില്ലാ പഞ്ചായത്തിന്റെ തീരുമാന പ്രകാരം മുതുകുളം, ചേപ്പാട്, പള്ളിപ്പാട്, തൃക്കുന്നപ്പുഴ ആയുർവേദ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനവും സാമൂഹിക ക്ഷേമ വകുപ്പിൽ നിന്നും ഒരു ഉദ്യോഗസ്ഥന്റെ സേവനവും ലഭിച്ചിരുന്നു. എന്നാൽ ഏതാനും മാസങ്ങളായി ഡോക്ടർമാരുടെ സേവനം ജില്ലാ മെഡിക്കൽ ഓഫിസർ നിർത്തലാക്കി.
ഇതിനെതിരെ രമേശ് ചെന്നിത്തല എംഎൽഎ ഉൾപ്പെടെ ഡിഎംഒയോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കുത്തിയിരിപ്പ് സമരം നടത്തിയതെന്നു ജോൺ തോമസ് പറഞ്ഞു.കലക്ടറുടെ നിർദേശ പ്രകാരം തഹസിൽദാർ സ്ഥലത്തെത്തിയെങ്കിലും സമരം തുടർന്നു. പിന്നീട് എഡിഎം ബന്ധപ്പെടുകയും കലക്ടർ ഫോണിൽ സംസാരിക്കുകയും ചെയ്തു. വയോജനങ്ങൾക്കു വേണ്ടി ഡോക്ടർമാരെ വിട്ടുകൊടുക്കാൻ നടപടി സ്വീകരിക്കാമെന്നു കലക്ടർ പറഞ്ഞതിനെ തുടർന്നായിരുന്നു സമരം അവസാനിപ്പിച്ചത്സമരം അവസാനിപ്പിച്ചത് കലക്ടറുടെ ഉറപ്പിനെ തുടർന്ന്