വേമ്പനാട്ടുകായലിൽ പായൽ ശല്യം രൂക്ഷം
Mail This Article
മുഹമ്മ ∙ ജലഗതാഗതത്തിനും മത്സ്യബന്ധനത്തിനും തടസ്സം സൃഷ്ടിക്കുന്നതരത്തിൽ വേമ്പനാട്ടുകായലിൽ പായൽ ശല്യം രൂക്ഷമായി. തണ്ണീർമുക്കം ബണ്ടിന്റെ തെക്കൻ പ്രദേശങ്ങളിലാണ് കൂടുതൽ പായൽ ശല്യം. ഇതുമൂലം മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന തൊഴിലാളികൾക്കു കായലിലേക്ക് വള്ളമിറക്കാനോ, വല നീട്ടാനോ പറ്റുന്നില്ല. കക്കാത്തൊഴിലാളികളുടേയും അവസ്ഥ ഇതുതന്നെയാണ്. കാറ്റിന്റെ ഗതിയനുസരിച്ച് ഒഴുകിമാറുന്ന പോളയും പായലും പലപ്പോഴും ചിലസ്ഥലങ്ങളിൽ തിങ്ങിക്കൂടുന്നതുമൂലം തൊഴിലാളികൾ കായലിൽ കുടങ്ങുമ്പോൾ അഗ്നിശമനസേനയെത്തി തൊഴിലാളികളെ രക്ഷപ്പെടുത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. യന്ത്രമുപയോഗിച്ച് പായൽ വാരിമാറ്റുമെന്ന അധികൃതരുടെ പ്രഖ്യാപനം പലപ്പോഴും പാഴ്‌വാക്കായി മാറുകയാണ് പതിവ്.
ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പായലിനെ പാടശേഖരങ്ങളിൽവച്ചുതന്നെ നശിപ്പിച്ചാൽ ഇന്നത്തെ പ്രതിസന്ധിക്കു പരിഹാരം ഉണ്ടാകുന്നതോടൊപ്പം നല്ലയിനം ജൈവവളമായി അതിനെ മാറ്റാനും സാധിക്കുമെന്നു വിദഗ്ധർ പറഞ്ഞു. മാസങ്ങളോളം കായലിൽ ഒഴുകിനടക്കുന്ന പായൽ ഓരുവെള്ളം കയറുമ്പോൾ അഴുകി നശിക്കുകയാണു പതിവ്. വൃശ്ചിക വേലിയേറ്റം തുടങ്ങുമ്പോൾ തണ്ണീർമുക്കം ബണ്ട് അടയ്ക്കുന്നതിനാൽ ബണ്ടിന്റെ തെക്കൻ പ്രദേശങ്ങളിലേക്ക് ഓരുവെള്ളമെത്താൻ മാസങ്ങൾ വേണ്ടി വരുമെന്നതു പായലിനു കൂടുതൽ കരുത്തോടെ വളരാൻ ഇടയാക്കുന്നു.