ADVERTISEMENT

കുട്ടനാട്∙ കാവാലം– തട്ടാശേരി പാലം നിർമാണം വൈകുന്നതിനെതിരെ നാട്ടുകാർ വീണ്ടും സമരത്തിന്. പാലത്തിനായി ബജറ്റിൽ തുക അനുവദിച്ച് ഏഴര വർഷം പിന്നിട്ടിട്ടും പാലം നിർമാണം ആരംഭിക്കാൻ കഴിയാത്തതിനെതിരെയാണു പ്രതിഷേധം വ്യാപകമാകുന്നത്.  കാവാലം പഞ്ചായത്തിന്റെ ഇരുകരകളിലായി മണിമലയാറിനു കുറുകെയാണു പാലം നിർമിക്കുന്നത്. കോട്ടയം– ആലപ്പുഴ ജില്ലകളിലേക്കു വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനു വർഷങ്ങളുടെ പഴക്കമാണുള്ളത്. പ്രതിഷേധങ്ങൾക്കും നിവേദനങ്ങൾക്കുമൊടുവിൽ ഒന്നാം പിണറായി സർക്കാരിന്റെ ഒന്നാമത്തെ ബജറ്റിൽ പണം അനുവദിക്കുകയും പാലത്തിനായുള്ള സ്ഥലം കൈമാറി 7 മാസം പിന്നിട്ടിട്ടും ടെൻഡർ നടപടി പോലും നടക്കാത്തതിൽ നിരാശയിലാണു നാട്ടുകാർ.

പാലം നിർമാണത്തിനുള്ള നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിനെതിരെ കാവാലം പാലം സമ്പാദക സമിതിയുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശത്തു ജനുവരി 27നും 28നും 18 മണിക്കൂർ രാപകൽ സമരം നടത്താൻ തീരുമാനിച്ചു. 31നു വൈകിട്ട് സമരപ്രഖ്യാപനവും നടത്തും.മുൻപു പ്രതീകാത്മക പാലം തീർക്കൽ സമരവും കാൽ ലക്ഷത്തിലധികം പേരുടെ ഒപ്പു ശേഖരിച്ചു നടത്തിയ ഭീമഹർജി സമർപ്പണവുമടക്കം നടത്തിയിരുന്നു. മേയിൽ ടെൻഡർ ചെയ്യുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഏതാനും ഭൂവുടമകൾക്കു നഷ്ടപരിഹാരത്തുക നൽകാനുമുണ്ട്.

പൂർണമായും ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായ ശേഷമേ നിർമാണം ആരംഭിക്കാനാകൂവെന്ന നിലപാടിലാണു പൊതുമരാമത്ത് വകുപ്പ് അധികൃതർ. പാലത്തിനായുള്ള മുഴുവൻ സ്ഥലവും ഏറ്റെടുത്ത് 7 മാസം മുൻപു കൈമാറിയതായി റവന്യു വകുപ്പ് അധികൃതർ പറയുന്നു. പാലം സമ്പാദക സമിതിയുടെ ആലോചനാ യോഗത്തിൽ കൺവീനർ ഹരികൃഷ്ണൻ കാവാലം, അഭിലാഷ് രാജ്, ജോസഫ് ജോസഫ് മൂലയിൽ, പി.ആർ.വിഷ്ണുകുമാർ, സെബാസ്റ്റ്യൻ കാവാലം, സിനുരാജ്, ആർ.രാജേഷ്‌കുമാർ, എ.അജേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com