കാറിൽ കടത്തിയ 374 ലീറ്റർ സ്പിരിറ്റ് പിടികൂടി; പ്രധാന പ്രതി കടന്നുകളഞ്ഞു
Mail This Article
കായംകുളം∙ പത്തിയൂരിൽ കാറിൽ കടത്തിയ 374 ലീറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. സംഭവത്തിൽ ചെങ്ങന്നൂർ എണ്ണയ്ക്കാട് രഞ്ജിത് ഭവനത്തിൽ രഞ്ജിത്കുമാറിനെ (29) അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതി ചേരാവള്ളി പെരുമുഖത്ത് വടക്കതിൽ സ്റ്റീഫൻ വർഗീസിനെ പിടികിട്ടിയില്ല. ഇയാൾ കടന്നു കളഞ്ഞു. ജില്ലയിലെ പ്രധാന സ്പിരിറ്റ് കടത്തുകാരനായ ഇയാൾ വ്യാജമദ്യം ഉൾപ്പെടെ ഒട്ടേറെക്കേസുകളിൽ പ്രതിയാണ്. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് സിഐ എം. മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കുറച്ചു നാളുകളായി ഇവരെ ഷാഡോ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. പ്രിവന്റീവ് ഓഫിസർ എൻ. പ്രസന്നൻ, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ കെ.പി.സജിമോൻ, എം.റെനി, ഓംകാർനാഥ്, സിഇഒമാരായ എസ്.സന്തോഷ്, എസ്.ദിലീഷ്, സൗമിലാമോൾ, ഡ്രൈവർ പി.എൻ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.