ADVERTISEMENT

ആലപ്പുഴ∙  ജില്ലയിൽ കഴിഞ്ഞ വർഷം ക്ഷയരോഗം ബാധിച്ചു മരിച്ചത് 105 പേർ. രോഗം കണ്ടെത്തിയത് 1158 പേർക്ക്. മരിച്ചതിൽ ഏറെയും പ്രായം കൂടിയവരാണെന്ന് അധിക‍ൃതർ പറയുന്നു.  മറ്റു രോഗങ്ങളുള്ളവരാണ് ഇതിൽ കൂടുതലും. രോഗം കണ്ടെത്താൻ വൈകുന്നതും കൃത്യമായ ചികിത്സ കിട്ടാതെ മരണത്തിനു കാരണമാകുന്നു. കഴിഞ്ഞ ദിവസം മരിച്ച പാണാവള്ളിയിലെ പ്ലസ് വൺ വിദ്യാർഥിനിക്കും രോഗം സ്ഥിരീകരിച്ചതു വൈകിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
∙ ജില്ലയിൽ ക്ഷയരോഗം കാരണമുള്ള മരണ നിരക്കിൽ കാര്യമായ വ്യത്യാസമില്ലെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. അവസാനത്തെ 2 വർഷങ്ങളിലെ കണക്കു നോക്കിയാൽ നിരക്ക് അൽപം കുറഞ്ഞിട്ടുണ്ട്. 2022ൽ ഏകദേശം 115 പേർ മരിച്ചെന്നാണു കണക്ക്. കഴിഞ്ഞ വർഷം 105 മരണം.

∙ ക്ഷയരോഗ നിർണയ സർവേ കാര്യക്ഷമമല്ലെന്നു സൂചന. നിശ്ചിത ഇടവേളകളിൽ ഉദ്യോഗസ്ഥർ വീടുതോറും എത്തി വിവരശേഖരണവും പരിശോധനകളും നടത്തണമെന്നാണു വ്യവസ്ഥ. എന്നാൽ ഇതു പലപ്പോഴും നടക്കുന്നില്ലെന്ന സംശയം അധികൃതർക്കുണ്ട്.  പാണാവള്ളിയിൽ മരിച്ച പെൺകുട്ടിയുടെ രോഗം നേരത്തെ കണ്ടെത്താൻ കഴിയാതിരുന്നത് വീടുതോറും എത്തിയുള്ള പരിശോധന ഫലപ്രദമല്ലാത്തതു കൊണ്ടാണെന്ന് ആരോപണമുണ്ട്. ഇക്കാര്യം അധികൃതർ പരിശോധിച്ചേക്കും.
∙ മദ്യപാനം, പുകവലി, പ്രമേഹം, മറ്റു ജീവിതശൈലീ രോഗങ്ങൾ, പോഷകാഹാരക്കുറവ്, പ്രതിരോധശേഷിക്കുറവ്, കരൾ രോഗം തുടങ്ങിയവയുള്ളവർ കൂടുതൽ ശ്രദ്ധിക്കണമെന്നു ഡോക്ടർമാർ നിർദേശിക്കുന്നു. ഈ വിഭാഗങ്ങളിൽ ഉള്ളവർക്കു ക്ഷയരോഗം ബാധിക്കാൻ സാധ്യത കൂടുതലാണ്.

∙ രണ്ടാഴ്ചയിൽ കൂടുതൽ നീളുന്ന തുടർച്ചയായ ചുമയും പനിയും ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളാകാം. വൈകുന്നേരങ്ങളിലാണു പനി കാണാറുള്ളത്. കഫത്തിൽ രക്തത്തിന്റെ അംശമുണ്ടെങ്കിൽ ശ്രദ്ധിക്കണം. ശരീരത്തിന്റെ തൂക്കം കുറയുന്നതും വിശപ്പില്ലായ്മയും മറ്റു ലക്ഷണങ്ങളാണ്.
∙ പലരും ഈ ലക്ഷണങ്ങൾ കണ്ടാലും യഥാസമയം ചികിത്സ തേടാറില്ല. അതു രോഗം വഷളാക്കും. ചിലർ അംഗീകൃതമല്ലാത്ത ചികിത്സകളെ ആശ്രയിക്കുന്നു. ഇതും അപകടമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com