ജലനിരപ്പ് ഉയരുന്നു: മട വീഴ്ച ഭീതിയിൽ കർഷകർ
Mail This Article
കുട്ടനാട് ∙ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു; ആശങ്കയിൽ കർഷകർ. കിഴക്കൻ വെള്ളത്തിന്റെ ശക്തമായ വരവിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കുട്ടനാട്ടിലെ ജലനിരപ്പ് ഒന്നര അടിയിലേറെ ഉയർന്നു. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടച്ചിട്ടിരിക്കുന്നതിനാൽ വെള്ളം ഒഴുകിമാറാത്തതു മൂലം മടവീഴ്ച ഉണ്ടാകുമോ എന്ന് ആശങ്കയിലാണ് കർഷകർ. കുട്ടനാട്ടിൽ ഒട്ടുമിക്ക പാടശേഖരങ്ങളിലും പുഞ്ചക്കൃഷി ഇറക്കിയിരിക്കുകയാണ്. അടുത്തദിവസങ്ങളിൽ വിത കഴിഞ്ഞ പാടശേഖരങ്ങളും വിതച്ചു 50 ദിവസം കഴിഞ്ഞ പാടശേഖരങ്ങളും കുട്ടനാട്ടിലുണ്ട്.
ദുർബലമായ പുറംബണ്ടുകൾ ഉള്ള പാടശേഖരങ്ങളിൽ വെള്ളം കവിഞ്ഞു കയറാൻ തുടങ്ങിയതും അള്ള വീഴാൻ തുടങ്ങിയതുമാണ് കർഷകരെ ആശങ്കയിലാക്കുന്നത്. കാവാലം കൃഷിഭവൻ പരിധിയിലെ നെല്ലിക്കാത്തുരുത്തു പാടശേഖരത്തിലെ പുറം ബണ്ടിൽ ഇന്നലെ അള്ള വീണതു കർഷകരെ ആശങ്കയിലാക്കി.
കർഷകരുടെ സമയോചിതമായ ഇടപെടാൻ മൂലം മടവീഴ്ച ഉണ്ടാകാതെ അള്ള തടയാൻ സാധിച്ചു. വിത കഴിഞ്ഞ് 35 ദിവസം പിന്നിട്ട നെൽച്ചെടികളാണ് പാടശേഖരത്തിലേത്. ഈ സാഹചര്യത്തിൽ മടവീഴ്ച ഉണ്ടായാൽ കർഷകർക്ക് ഭീമമായ നഷ്ടം ഉണ്ടാകുമായിരുന്നു.
സമാന സാഹചര്യത്തിൽ മടവീഴ്ച ഭീഷണിയിലുള്ള ഒട്ടനവധി പാടശേഖരങ്ങളാണ് കുട്ടനാട്ടിൽ ഉള്ളത്. ജില്ലാ ഭരണകൂടം അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നാണു കർഷകർ ആവശ്യപ്പെടുന്നത്.