കർഷകരെ ആശങ്കയിലാഴ്ത്തി മഴ, വിതയും ഞാറുകളും വെള്ളം കയറി നശിച്ചു; കൃഷി അനിശ്ചിതത്വത്തിൽ
Mail This Article
മാന്നാർ ∙ വീണ്ടും പെയ്ത ശക്തമായ മഴയിൽ വിതയും ഞാറുകളും വെള്ളം കയറി നശിച്ചു, ആശങ്കയിൽ അപ്പർകുട്ടനാട്ടിലെ കർഷകർ. ചെന്നിത്തല, മാന്നാർ, ബുധനൂർ പഞ്ചായത്തുകളിൽ രണ്ടാഴ്ച മുൻപ് വിതച്ചതും പാടശേഖരങ്ങളിലെ പാകിയ നെല്ലുവിത്തുമാണ് 3 ദിവസം തുടർച്ചയായി പെയ്ത മഴവെള്ളത്തിൽ മുങ്ങി നശിച്ചത്. മൂന്നു പഞ്ചായത്തുകളിലായി 500 ഏക്കറിലധികം വിത നശിച്ചെന്നാണ് പാടശേഖര സമിതികളുടെ കണക്ക്. ചെന്നിത്തലയിലെ പാടശേഖരങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായതെന്നും കൃഷി മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും സംയുക്ത പാടശേഖരസമിതി പ്രസിഡന്റ് ജി. ഹരികുമാർ പറഞ്ഞു.
ചെന്നിത്തല 1, 2, 3, 5, 8, 10, 14 എന്നീ ബ്ലോക്കുകളിലാണ് കൂടുതൽ നാശം വിതച്ചത്. മാന്നാർ കുരട്ടിശേരിയിൽ കുറച്ചു പാടശേഖരങ്ങളിലെ വിതച്ചിട്ടുള്ളു. അതും വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്. നാലുതോടു പാടശേഖരങ്ങളിൽ നിലമൊരുക്കിയതു വീണ്ടും ഒരുക്കേണ്ട അവസ്ഥയാണെന്നും കർഷകർ പറഞ്ഞു. മോട്ടർ പ്രവർത്തിക്കുന്നതിനായി വൈദ്യുതി ലഭ്യമല്ലാത്തതും കർഷകർക്കു ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്. വിത നശിച്ച ചില പാടശേഖരങ്ങളിൽ പുതിയ വിത്തു വാങ്ങി വിതയ്ക്കാനുള്ള ശ്രമത്തിലാണ് കർഷകർ. ഇത്രയും നാശമുണ്ടായിട്ടും കൃഷി വകുപ്പ് അധികൃതർ ഇടപെടുന്നില്ലെന്നും പാടശേഖര സമിതികൾക്കും കർഷകർക്കും പരാതിയുണ്ട്.