ശുചീകരണത്തൊഴിലാളികൾക്ക് കൂലിയില്ലാത്ത ജോലി
Mail This Article
ആലപ്പുഴ∙ ബീച്ച്, പുന്നമട എന്നിവിടങ്ങളിൽ ശുചീകരണ ജോലി ചെയ്യുന്ന കുടുംബശ്രീ തൊഴിലാളികളായ 54 വനിതകൾക്ക് 4 മാസമായി ശമ്പളമില്ല. ടൂറിസം വകുപ്പ് കുടുംബശ്രീ വഴിയാണ് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം നൽകേണ്ടത്. ദിവസവും രാവിലെ ഏഴര മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടര വരെ മാലിന്യം നീക്കുന്ന ഇവർക്ക് ശമ്പളം നൽകാൻ ഫണ്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കെ.സി.വേണുഗോപാൽ ടൂറിസം മന്ത്രിയായിരുന്നപ്പോൾ 2004 ൽ 29 വനിതകളെ തൊഴിലാളികളായി തിരഞ്ഞെടുത്തു.
പിന്നീട് 2007 ൽ 25 പേരെ കൂടി എടുത്തു. തുടക്കത്തിൽ 85 രൂപയായിരുന്നു ദിവസ വേതനം. ഇപ്പോൾ ലഭിക്കുന്ന 450 രൂപ 7 വർഷം മുൻപ് തീരുമാനിച്ചതാണ്.7 വർഷമായി കൂലി വർധിപ്പിച്ചിട്ടില്ല. എല്ലാ മാസവും 10–ാം തീയതിയോടെ ശമ്പളം അക്കൗണ്ടിൽ നിക്ഷേപിച്ചു. പക്ഷേ ഒക്ടോബർ മുതൽ ഇവരെക്കൊണ്ട് ജോലി എടുപ്പിക്കുക മാത്രമാണ്. വേതനം നൽകുന്നില്ല.തൊഴിലാളികൾ പറഞ്ഞ സങ്കടം: ബീച്ചിൽ 42 പേരും പുന്നമടയിൽ 12 പേരും ജോലി ചെയ്യുന്നു. നഗരപരിധിയിൽ താമസിക്കുന്നവർ ആണെങ്കിലും വീട്ടിൽ നിന്നും രാവിലെ ഇറങ്ങും. പലരും വാടകയ്ക്ക് താമസിക്കുന്നവരും വിധവകളും ആണ്.
എല്ലാവരുടെയും വീടുകളിൽ പ്രാരബ്ധം ഉണ്ട്. മറ്റ് വരുമാനമില്ല. ശമ്പളം കിട്ടാത്തതിനാൽ പലരുടെയും വീടുകൾ പട്ടിണിയിലാണ്. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിന് പരാതി നൽകി. നടപടിക്ക് ഡിടിപിസി സെക്രട്ടറിക്ക് അയച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും മറുപടി വന്നു. ഡിടിപിസിക്ക് സെക്രട്ടറി ഇല്ല. ചുമതലയുള്ള ആൾ ഇവിടത്തെ പഴയ ഇലക്ട്രിക്കൽ ജീവനക്കാരനാണ്. ഫണ്ടില്ലെന്ന് അവർ അറിയിച്ചു. കലക്ടർക്ക് പരാതി കൊടുത്തു. ഇതിനിടെ 10 കോടി രൂപ വന്നിട്ടുണ്ടെന്നും അതിൽ നിന്നും 2.5 കോടി രൂപയുടെ ചെക്ക് വാങ്ങിക്കൊണ്ടു വരുമെന്നും പി.പി.ചിത്തരഞ്ജൻ എംഎൽഎ ആശ്വസിപ്പിച്ചു. പക്ഷേ ഇതുവരെയും ശമ്പളം കിട്ടിയില്ല.