മുഖംമൂടി ധരിച്ച സായുധരായ സംഘം സിസിടിവി ദൃശ്യങ്ങളിൽ; 6 വീടുകളുടെ വാതിൽ തകർത്തു
Mail This Article
തുറവൂർ∙ പുലർച്ചെ വീടിന്റെ അടുക്കള വാതിൽ പൊളിച്ച് അകത്തു കയറിയ മുഖംമൂടി സംഘം വീട്ടമ്മയുടെ ഒന്നര പവന്റെ മാല കവർന്നു. തുറവൂർ ആലുന്തറ വീട്ടിൽ ലീലയുടെ വീട്ടിലാണ് മൂന്നംഗ സംഘമെത്തിയത്. മാല പൊട്ടിക്കുന്നതിനിടെ ഞെട്ടിയുണർന്നു ലീല ബഹളം വച്ചതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു.
തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിൽ ഏതാനും വീടുകളുടെ അടുക്കളവാതിൽ പൊളിച്ചതും ചില വീടുകളുടെ വാതിൽ പൊളിക്കാൻ ശ്രമം നടത്തിയതും കണ്ടെത്തി. തുറവൂർ കളരിക്കൽ മേഖലയിലും കുത്തിയതോട് പഞ്ചായത്തിലെ തുറവൂർ ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള വീട്ടിലുമാണു മോഷ്ടാക്കൾ ഭീതി പരത്തിയത്. മൊത്തം 6 വീടുകളുടെ അടുക്കള വാതിൽ മോഷ്ടാക്കൾ കുത്തിത്തുറക്കാൻ ശ്രമിച്ചിടുണ്ട്.
തുറവൂർ കളരിക്കൽ മണ്ണാപറമ്പ് അരവിന്ദൻ, ഗാനപ്രിയയിൽ ശെൽവരത്നം, അരേശേരി സെബാസ്റ്റ്യൻ, ആലുന്തറ ജയിൻ, അറക്കൽ പ്രിയ എന്നിവരുടെ വീടുകളുടെ വാതിലുകളാണ് കുത്തിത്തുറന്ന നിലയിൽ പിന്നീട് കണ്ടെത്തിയത്. സമീപത്തെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു മോഷ്ടാക്കളുടെ ചിത്രം ലഭിച്ചു. 3 പേരും മുഖം മറച്ച് കൈകളിൽ മാരകായുധങ്ങളുമായി നീങ്ങുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
കുത്തിയതോട് പൊലീസും പഞ്ചായത്ത് അംഗം കെ.ആർ.രൺഷുവിന്റെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് മേഖലയിൽ പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവം നടന്ന വീടുകൾ പരിശോധന നടത്തി. സമാന രീതിയിലുള്ള മോഷണ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസുകൾ പൊലീസ് പരിശോധിച്ചു വരികയാണെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള സൂചനപ്രകാരം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാകാൻ സാധ്യതയുണ്ടെന്നും കുത്തിയതോട് പൊലീസ് പറഞ്ഞു.