രൺജീത് ശ്രീനിവാസ് കേസ്: വിധി പറഞ്ഞ ജഡ്ജിക്കെതിരെ ഭീഷണി, അധിക്ഷേപം, 4 പേർ അറസ്റ്റിൽ
Mail This Article
ആലപ്പുഴ ∙ ബിജെപി നേതാവ് രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ വിധി പറഞ്ഞ ജഡ്ജിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 4 പേർ അറസ്റ്റിൽ. വിവിധ കേസുകളിലായി മറ്റ് 9 പേർക്കായി അന്വേഷണം നടക്കുന്നു.
മണ്ണഞ്ചേരി പഞ്ചായത്തംഗംകൂടിയായ എസ്ഡിപിഐ നേതാവ് തേവരംശേരി നവാസ് നൈന (42), മണ്ണഞ്ചേരി കുമ്പളത്തുവെളി നസീർ മോൻ (47), തിരുവനന്തപുരം മംഗലപുരം സക്കീർ മൻസിലിൽ റാഫി ബദറുദ്ദീൻ (38) എന്നിവരെ ആലപ്പുഴ സൗത്ത് പൊലീസും അമ്പലപ്പുഴ വണ്ടാനം പുതുവൽ വീട്ടിൽ ഷാജഹാനെ (36) പുന്നപ്ര പൊലീസും അറസ്റ്റ് ചെയ്തു.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ആലപ്പുഴ സൗത്ത് പൊലീസ് 4 കേസുകളും പുന്നപ്ര പൊലീസ് ഒരു കേസുമാണ് റജിസ്റ്റർ ചെയ്തത്. 5 കേസുകളിലായി 13 പ്രതികളുണ്ട്. വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയതിനു പുറമേ സമൂഹ മാധ്യമത്തിലൂടെ മതസ്പർധയും രാഷ്ട്രീയ വിദ്വേഷവും പരത്താൻ ശ്രമിച്ചതിനുമാണു കേസ്. സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിൽ വിദ്വേഷ പോസ്റ്റുകൾ ഇടുന്നവരെ കണ്ടെത്താൻ സൈബർ പൊലീസ് നിരീക്ഷണം ശക്തമാക്കിയെന്നു ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ അറിയിച്ചു.