ADVERTISEMENT

ആലപ്പുഴ ∙ പ്രധാന പാർട്ടികൾ തിരഞ്ഞെടുപ്പ് മൂഡിലേക്ക്. കമ്മിറ്റികൾ രൂപീകരിക്കുന്നതിനും സംസ്ഥാന പരിപാടികൾക്കുള്ള തയാറെടുപ്പിനും ഒപ്പം ജനസമ്പർക്കത്തിനുള്ള അവസരങ്ങളും വിട്ടുകളയുന്നില്ല. അടുത്ത അവസരത്തിൽ കൂടുതൽ വോട്ടർമാരെ ചേർക്കാനുള്ള തയാറെടുപ്പും തുടങ്ങി.

 സിപിഎം
കേന്ദ്ര അവഗണനയ്ക്കെതിരെ 8നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സമരത്തിന്റെ പ്രചാരണമാണു സിപിഎമ്മിൽ ഇപ്പോൾ പ്രധാന പരിപാടി. 6നും 7നും വീടുകളിൽ ലഘുലേഖ എത്തിച്ചു ജനങ്ങളോടു സംസാരിക്കുമെന്നു ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവസാന ജോലികൾ നടക്കുന്നു. ബഹുജന സംഘടനകളുടെ യോഗങ്ങൾ ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാതല ശിൽപശാലയ്ക്കു പിന്നാലെ നിയമസഭാ മണ്ഡലം തലത്തിലും ശിൽപശാലകൾ നടന്നു. ഇനി മേഖലാ തലത്തിൽ നടത്തും. ലോക്സഭാ മണ്ഡലം തലത്തിലും മണ്ഡലം തലത്തിലും തിരഞ്ഞെടുപ്പു കമ്മിറ്റികൾ രൂപീകരിച്ചു. അടുത്ത ഘട്ടത്തിൽ മേഖലാ തലത്തിൽ രൂപീകരിക്കും. പഞ്ചായത്തിനെ പലതായി വിഭജിച്ചാണു മേഖലാ കമ്മിറ്റികൾ രൂപീകരിച്ചത്. അതിനു താഴെ ബൂത്ത് കമ്മിറ്റികളുമുണ്ട്.

പാർട്ടി അംഗങ്ങൾക്കു നിശ്ചിത എണ്ണം വീടുകളുടെ ചുമതല നൽകി പ്രവർത്തനങ്ങൾ നടത്തുന്നു. പഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ ഡിവൈഎഫ്ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും ജാഥകൾ നടത്തിയിരുന്നു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാന തലത്തിൽ പാർട്ടിക്കു കേന്ദ്രീകൃത പരിപാടികളില്ല. സർക്കാരിന്റെ നേതൃത്വത്തിൽ നവകേരള സദസ്സും ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയും നടത്തിയതിനാലാണിത്.

കോൺഗ്രസ്
ഇന്നു പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പങ്കെടുക്കുന്ന തൃശൂരിലെ സമ്മേളനത്തിനു വേണ്ടിയുള്ള തയാറെടുപ്പായിരുന്നു ഇതുവരെ. സമ്മേളനത്തിൽ എല്ലാ ബൂത്ത് പ്രസിഡന്റുമാരെയും വനിതാ വൈസ് പ്രസിഡന്റുമാരെയും ബൂത്തുതല ഏജന്റുമാരെയും പങ്കെടുപ്പിക്കാനാണു തീരുമാനം.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി ജാഥയാണ് അടുത്ത പ്രധാന പരിപാടി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഒന്നിച്ചു നയിക്കുന്ന ആദ്യ ജാഥയെന്ന പ്രധാന്യമുണ്ട്. പരമാവധി ആളുകളെ പങ്കെടുപ്പിക്കുകയാണു ലക്ഷ്യമെന്നു ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് പറഞ്ഞു. 23നു വൈകിട്ടു 3.30ന് ആലപ്പുഴയിൽ നടക്കുന്ന സമരാഗ്നി പരിപാടിയിൽ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തകർ പങ്കെടുക്കും. 5.30നു മാവേലിക്കരയിൽ കായംകുളം, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിൽനിന്നുള്ളവർ പങ്കെടുക്കും.

ഇതിനായി 9 നിയമസഭാ മണ്ഡലങ്ങളിലും സംഘാടക സമിതി രൂപീകരിച്ചു. മുതിർന്ന നേതാക്കളുടെ ജില്ലാതല സമിതിയുമുണ്ട്. ഡിസിസി പ്രസിഡന്റാണ് ഇതിന്റെ അധ്യക്ഷൻ. അടുത്ത ഘട്ടത്തിൽ മണ്ഡലം സംഘാടക സമിതികൾ രൂപീകരിക്കും.തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് ജനറൽ ബോഡി യോഗങ്ങൾ പൂർത്തിയായി. മണ്ഡലം, ബൂത്ത് ജനറൽ ബോഡി യോഗങ്ങൾ ഇനി നടക്കും. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ വിട്ടുപോയവരുടെ വിവരങ്ങൾ ശേഖരിക്കുന്നു. അടുത്ത അവസരത്തിൽ ചേർക്കും.

ബിജെപി
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പദയാത്രയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണു ബിജെപിയിൽ ഇപ്പോൾ പ്രധാനമായി നടക്കുന്നത്. പദയാത്രയുടെ പ്രചാരണത്തിനായി നാളെ മുതൽ 15 വരെ ബൂത്ത് വിജയ യാത്രകൾ നടത്തും. പ്രധാന നേതാക്കളും ഇതിൽ പങ്കെടുക്കും. ബൂത്തുകളിൽ പതാക ഉയർത്തൽ, സമ്മേളനം, ഭവനസന്ദർശനം എന്നിവയും നടക്കുന്നുണ്ട്.

ഈ പരിപാടികൾ മാവേലിക്കര മണ്ഡലത്തിൽ നാളെയും ആലപ്പുഴയിൽ 7നും പൂർത്തിയാകുമെന്നു ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു. ലോക്സഭ, നിയമസഭാ മണ്ഡലം തലങ്ങളിൽ തിരഞ്ഞെടുപ്പു മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിച്ചു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം പഞ്ചായത്ത്, ബൂത്ത് തലങ്ങളിലും കമ്മിറ്റികൾ വരും. വോട്ടർ പട്ടികയിൽ പേരു ചേർക്കലിൽ ഇതുവരെയുള്ള ജോലികൾ പൂർത്തിയാക്കി. ഇനിയും ആളുണ്ടെങ്കിൽ അടുത്ത അവസരത്തിൽ ചേർക്കുന്നത് ഉറപ്പാക്കും.

സിപിഎം സ്ഥാനാർഥി ആരിഫ് തന്നെ
ആലപ്പുഴ ∙ ആലപ്പുഴ മണ്ഡലത്തിൽ സിപിഎമ്മിന്റെ ലോക്സഭാ സ്ഥാനാർഥിയായി എ.എം.ആരിഫിനു രണ്ടാമൂഴമെന്ന് ഏറെക്കുറെ ഉറപ്പായി. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു നിയമസഭാ മണ്ഡലങ്ങളിലെ എല്ലാ പാർട്ടി ശിൽപശാലകളിലും ആരിഫിനെ പങ്കെടുപ്പിക്കുന്നത് ഇതിന്റെ സൂചനയാണ്. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദേശമുണ്ടെന്ന് അറിയുന്നു. പത്തനംതിട്ടയിൽ തോമസ് ഐസക്കും പാലക്കാട്ട് എം.സ്വരാജും ഇത്തരത്തിൽ പരിപാടികളിൽ പങ്കെടുക്കുന്നതും സ്ഥാനാർഥിത്വത്തിന്റെ സൂചനയാണെന്നു പാർട്ടി വൃത്തങ്ങൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com