അരൂർ–തുറവൂർ ഉയരപ്പാത: 32 മീറ്റർ നീളം, 80 ടൺ ഭാരം; 21 കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിച്ചു
Mail This Article
തുറവൂർ∙ അരൂർ – തുറവൂർ ഉയരപ്പാതയിൽ തൂണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് ഗർഡർ സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി. തുറവൂർ ജംക്‌ഷനോടു ചേർന്നുള്ള തൂണുകൾക്കു മുകളിലാണ് 32 മീറ്റർ നീളവും 80 ടൺ ഭാരവുമുള്ള 21 കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിച്ചത്. പൂർണമായി റിമോട്ടിൽ പ്രവർത്തിക്കുന്ന ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെയാണു കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്നത്.ചേർത്തല മായിത്തറയിലെ യാഡിലാണു ഗർഡറുകൾ കോൺക്രീറ്റ് ചെയ്തു സൂക്ഷിച്ചിരിക്കുന്നത്.
ഉയരപാത നിർമിക്കുന്നത് 24 മീറ്റർ വീതിയിൽ
ആലപ്പുഴ ∙ ദേശീയപാത 66ൽ അരൂർ - തുറവൂർ ഭാഗത്ത് ഉയരപാത നിർമിക്കുന്നത് 24 മീറ്റർ വീതിയിൽ. ഈ ഭാഗത്ത് ആകെ 30 മീറ്റർ വീതിയിലാണു ദേശീയപാതയ്ക്കു ഭൂമിയുള്ളത്. ആകെ 12.75 കിലോമീറ്റർ നീളത്തിലാണു നിർമാണം. രാജ്യത്തെ തന്നെ ഒറ്റത്തൂണിൽ നിർമിക്കുന്ന ഏറ്റവും നീളം കൂടിയ 6 വരി ഉയരപാതയാണ് അരൂർ - തുറവൂർ ഭാഗത്ത് നിർമിക്കുന്നത്.
ഉയരപാതയ്ക്കായി ആകെ അര ഏക്കറോളം സ്ഥലം മാത്രമാണ് ഏറ്റെടുക്കേണ്ടി വന്നത്. 6 വരി ഉയരപാതയ്ക്കു പുറമേ ചേർത്തല ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾക്ക് വെണ്ടുരുത്തി പാലത്തിലേക്ക് ഇറങ്ങാനായി ഒരു റാംപും നിർമിക്കുന്നുണ്ട്. 1,675 കോടി രൂപയുടേതാണ് നിർമാണ കരാർ.