ADVERTISEMENT

ചെട്ടികുളങ്ങര ∙ പാഴായിപ്പോയ തീർഥാടക കേന്ദ്രം വികസന പദ്ധതിയുടെ വേദന ഇപ്പോഴും ചെട്ടികുളങ്ങരക്കാരുടെ മനസ്സിലുണ്ട്. കേരളത്തിന്റെ സാംസ്കാരിക പൈതൃകം അടുത്തറിയാൻ എത്തുന്ന വിനോദ സഞ്ചാരികൾക്കു ഇരട്ടി മധുരമായി സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളെ ബന്ധിപ്പിച്ചു വികസന പ്രവർത്തനങ്ങൾ നടത്താനായി 2005ൽ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് തീർഥാടക കേന്ദ്ര വികസന പദ്ധതി. 

ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തെയും പദ്ധതിയിൽ ഉൾപ്പെടുത്തി. 30 ലക്ഷം രൂപ ചെലവഴിക്കാനായിരുന്നു അന്നത്തെ തീരുമാനം. 13 കരകളുടെയും ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പദ്ധതി നടത്തിപ്പിനായി കൺവൻഷന്റെ വകയായി ക്ഷേത്രത്തിന്റെ വടക്കേ നടയിലെ 30 സെന്റ് സ്ഥലം ഇതിനായി നൽകാനും തയാറായി. തീർഥാടകർക്കായി വിശ്രമമുറി, പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ, അന്വേഷണ കൗണ്ടർ എന്നിവ ഉൾപ്പെടുന്ന പദ്ധതിക്കായി ശിലാസ്ഥാപനവും നടന്നു. പക്ഷെ തുടർപ്രവർത്തനങ്ങൾ നടക്കാതെ പദ്ധതി പാഴായി.

നശിക്കുന്ന  കോടിയർച്ചന  മണ്ഡപം
ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിന്റെ തെക്കു വശത്തായി സ്ഥിതി ചെയ്യുന്ന കോടിയർച്ചന മണ്ഡപം  കാലപ്പഴക്കം മൂലം നാശം നേരിടുകയാണ്. 1977ൽ സനാതന ധർമ സേവാസംഘത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ  കോടിയർച്ചന നടത്തിയതിൽ നിന്നും ബാക്കി ലഭിച്ച തുക ഉപയോഗിച്ചു നിർമിച്ചതാണു കോടിയർച്ചന മണ്ഡപം.

കല്ല‌മ്പള്ളി ഇല്ലം ഈശ്വരൻ വാമനൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു കോടിയർച്ചന. നിർമാണം പൂർത്തിയാക്കി ദേവസ്വം ബോർഡിനു കൈമാറിയ കെട്ടിടം കാലപ്പഴക്കം മൂലം ജീർണിക്കുമ്പോഴും പുനർനിർമാണം സംബന്ധിച്ച പ്രഖ്യാപനം മാത്രമാണു ബാക്കി. നിലവിലെ കെട്ടിടം പൊളിച്ചു ഇവിടെ തീർഥാടക സത്രം നിർമിക്കണമെന്ന ആവശ്യം ശക്തമാണ്.

ഓർമയാവുന്ന ഭരണി‌ച്ചന്ത
ഓണാട്ടുകരയുടെ കാർഷിക സംസ്കൃതിയുടെ നേർക്കാഴ്ചയായിരുന്നു ഭരണിച്ചന്ത. നടീൽ വസ്തുക്കളും, കാർഷിക വിഭവങ്ങളും ഉൾപ്പെടെ എല്ലാം ലഭിച്ചിരുന്ന ചന്ത പഴയ പെരുമ ഇല്ലാതെ പേരിനു മാത്രം നടക്കുന്ന സാഹചര്യമാണ്. ക്ഷേത്രത്തിനു കിഴക്കു വശത്തായി ഇപ്പോൾ കുടുംബാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്ന മണാത്ത് അയ്യത്ത് എന്ന സ്ഥലത്തായിരുന്നു ആദ്യ കാലം മുതൽ ചന്ത നടന്നിരുന്നത്.

സ്ഥലം മാറിയില്ലെങ്കിലും പഴയ പ്രതാപം ചന്തയ്ക്ക് ഇല്ലാതായി. പണ്ട് ശിവരാത്രിക്കും മുൻപു തന്നെ തലച്ചുമടായും കാളവണ്ടിയിലും സാധനങ്ങളുമായി കച്ചവടക്കാർ എത്തുമായിരുന്നു. കരിമ്പ് ഏറെ പ്രധാനപ്പെട്ട കച്ചവട വസ്തുവായിരുന്നു.  കാലക്രമത്തിൽ ചന്ത ക്ഷയിച്ചു. ഭരണിക്കു രണ്ടു നാൾ മുതൽ മാത്രം തുടങ്ങുന്ന സാധാരണ ചന്തയായി ഭരണിച്ചന്ത മാറി.

ഓരോ തവണയും ചന്ത പുനരുജ്ജീവിപ്പിക്കും എന്നു ബന്ധപ്പെട്ടവർ പറയുമെങ്കിലും പിന്നീട് അത് മറന്നു പോകും. കാലം മാറുന്നതനുസരിച്ചു ചന്ത പ്രധാന കാർഷിക മേളയാക്കി മാറ്റിയാൽ ഏറെ ഗുണകരമാകുമെന്നതിൽ തർക്കമില്ല. പക്ഷേ ആരു മുൻകയ്യെടുക്കുമെന്ന തർക്കം മാത്രം ബാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com