ചൂട് കനത്തു; വിളവ് കുറയുമെന്ന് ആശങ്ക: ഒരേക്കർ പാടത്ത് 5 ക്വിന്റൽ വരെ നെല്ല് കുറയുമെന്ന് കർഷകർ
Mail This Article
എടത്വ ∙ ചൂടു കനക്കുന്നു. കാർഷിക മേഖലയിൽ വിളവ് കുറയാൻ കാരണമാകുമെന്ന് കർഷകർ. നെൽച്ചെടികൾക്ക് സാധാരണ 32 ഡിഗ്രി മുതൽ 35 ഡിഗ്രി വരെ താങ്ങാൻ കഴിയും. ഇപ്പോൾ പല സ്ഥലത്തും 37 ഡിഗ്രി വരെ രേഖപ്പെടുത്തുന്നതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. ചൂടു കൂടിയാൽ വിളവ് എത്തേണ്ട സമയത്തിനു മുൻപ് നെൽച്ചെടികൾ കതിരിടുകയും വിളയുകയും ചെയ്യും.സാധാരണ ഗതിയിൽ 85 ദിവസം കൊണ്ടാണ് നെൽച്ചെടികൾ പൂക്കുന്നത് (കതിരിടുക). ചൂടു കൂടിയതോടെ 75 ദിവസം കൊണ്ടു തന്നെ കതിരിടും. ഉമ പോലുള്ള നെല്ല് സാധാരണ 120 മുതൽ 125 ദിവസം കൊണ്ടാണ് വിളവ് എത്തുന്നത്. അത് 10 ദിവസം മുൻപു തന്നെ വിളയുകയാണ് ചെയ്യുന്നത്. നെല്ലിന്റെ ഓലകൾ കരിഞ്ഞുണങ്ങുകയും ചെയ്യും.
ഇത് ക്ഷീരകർഷകരെയും ബാധിക്കും. ഒരേക്കർ പാടത്തു നിന്നു കൃത്യസമയത്ത് വിളവെത്തിയാൽ ശരാശരി 25 ക്വിന്റൽ നെല്ല് ലഭിക്കും. കാലാവധി എത്തും മുൻപ് വിളഞ്ഞാൽ അത് 20 ക്വിന്റലായി കുറയും. കാഴ്ചയിൽ നെൽച്ചെടികളിൽ മാറ്റം കാണുകയില്ല എങ്കിലും പതിര് അളവ് കൂടുതലാകും. ഇത് സംഭരണവേളയിൽ കരാറുകാർ കിഴിവ് ആവശ്യപ്പെടാൻ വഴിവയ്ക്കും. ചൂടു കൂടിയെങ്കിലും നദികളിൽ ജലനിരപ്പ് കുറയാത്തതിനാൽ നെല്ലിന്റെ ചുവട്ടിൽ ഈർപ്പം ലഭിക്കുന്നുണ്ട് എന്നതു മാത്രമാണ് കർഷകർക്ക് ആശ്വാസം. ചൂടു കൂടുന്നത് കരക്കൃഷിക്കും പ്രതിസന്ധിയാണ്. പാവൽ, പടവലം, വെള്ളരി എന്നിവയുടെ ഉൽപാദനം കുറഞ്ഞു. ചൂടുകൂടിയ സമയത്ത് ലഭിക്കുന്ന വിളവിന് വലുപ്പം കുറവായതിനാൽ മാർക്കറ്റിൽ വേണ്ടത്ര വില ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു.