ADVERTISEMENT

ചാരുംമൂട്∙ ഓണാട്ടുകരയ്ക്ക് ഉത്സവമായി ചുനക്കരയിൽ ഇന്ന് കരവിരുതിന്റെ കെട്ടുകാഴ്ചപ്പൊലിമ.   ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിലെ പത്താം ഉത്സവം ഇന്ന്  നടക്കും. ദൃശ്യവിസ്മയങ്ങളും നയനമനോഹരങ്ങളുമായ ജോഡികാളകൾ അണിനിരക്കുന്ന കെട്ടുകാഴ്ചയാണ് ചുനക്കര ഉത്സവത്തിന്റെ പ്രധാന ആകർഷണം. ഭക്തിയും കലയും കരുത്തും സമന്വയിക്കുന്ന കെട്ടുകാഴ്ചകൾ ഓരോ കരയുടെയും അഭിമാനമായാണ് തിരുവൈരൂർ‌ മഹാദേവന്റെ മുന്നിലെത്തുന്നത്. മധ്യതിരുവിതാം കൂറിന്റെ കാർഷിക സമൃദ്ധിയുടെ പ്രതീകമായാണ് കെട്ടുകാളകളെ അവതരിപ്പിക്കുന്നതെന്നും പരമശിവന്റെ വാഹനമായ നന്ദികേശ പ്രതീകമാണിതെന്നും വിശ്വാസമുണ്ട്. 

35അടിയോളം ഉയരമുള്ളവയാണ് ജോഡികാളകൾ. ഏഴടിയോളം വലിപ്പമുണ്ടാകും കാളത്തലയ്ക്ക്. കാളയെകെട്ടാൻ ആറ് ക്വിന്റലോളം വൈക്കോൽ വേണം. പട്ടുംവെള്ളയും പിടിപ്പിച്ച്   മണികൾ, നെറ്റിപ്പട്ടം, വെഞ്ചാമരം, മുത്തുക്കുട  ഒക്കെയായി ഇവയെ വർണാഭമാക്കും. വാദ്യമേളങ്ങളുടെയും വിവിധ ദൃശ്യങ്ങളുടെയും അകമ്പടിയോടെയാണ് ഓരോ കരയും ജോഡികാളകളെ ക്ഷേത്രത്തിലേക്ക് ആനയിക്കുക. കരക്കാരുടെ കലാപാടവത്തിന്റെയും സംഘശക്തിയുടെയും പ്രതീകമാണ് കെട്ടുകാളകൾ. ഉച്ചയ്ക്ക് രണ്ട് മണിയോടെ കരകളിൽ നിന്നും കെട്ടുകാളകൾ ക്ഷേത്രത്തിന് സമീപമുള്ള കളിക്കണ്ടത്തിൽ നിരക്കും. തുടർന്ന് മഹാദേവർ ജീവിതയിൽ എഴുന്നള്ളിയെത്തി അനുഗ്രഹം ചൊരിയും. തുടർന്ന് കെട്ടുകാഴ്ച കരയുടെ മുറപ്രകാരം തിരുവൈരൂർ ക്ഷേത്രത്തിലേക്ക് നീങ്ങും. കെട്ടുകാഴ്ചകൾ ക്ഷേത്രത്തിന് വലംവെച്ചശേഷം മഹാദേവനെ വണങ്ങി ക്ഷേത്ര പരിസരത്ത് വിവിധ ഭാഗങ്ങളിലായി നിരക്കും. തുടർന്ന് കൊടിയിറക്ക്. 

ഉരുളിച്ച വരവിന് ഒട്ടേറെപ്പേർ
ചാരുംമൂട്∙ ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന ഉരുളിച്ച വരവിന്  ഒട്ടേറെപ്പേർ പങ്കെടുത്തു. വരേണിക്കൽ കരയിൽ നിന്നും സ്ത്രീകൾ ഉൾപ്പെടെ  ഒട്ടേറെപ്പേരാണ് ഉരുളിച്ച വഴിപാട് ഘോഷയാത്രയിൽ പങ്കുചേർന്നത്. താലപ്പൊലി, മുത്തുക്കുട, കാവടിയാട്ടം, കരകംതുള്ളൽ, പമ്പമേളം, ചെണ്ടമേളം, നാഗസ്വരം എന്നിവയുടെ അകമ്പടിയോടെയാണ് വരേണിക്കൽ പരബ്രഹ്മോദയം ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര എത്തിയത്. കുളിച്ച് ഈറൻ വസ്ത്രത്തോടെ തലയിലും അരയിലും ഓലക്കീർ കെട്ടി  ഒട്ടേറെ പുരുഷപ്രജകൾ മഹാദേവർ സ്തുതികളോടെ ക്ഷേത്രത്തിന് നാല് വശവും ഉരുണ്ടു. ഉത്സവത്തോടനുബന്ധിച്ച് നടന്ന പ്രധാന ചടങ്ങായ ഉരുളിച്ച കാണാൻ പുലർച്ചെ മുതൽ തന്നെ ഭക്തജനങ്ങൾ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയിരുന്നു. 

ചുനക്കരയിൽ ഇന്ന്  
രാവിലെ മുതൽ ക്ഷേത്രാചാര ചടങ്ങുകൾ, എട്ടിന് ആറാട്ട് ബലി, വൈകിട്ട് നാലിന് കളിക്കണ്ടത്തിലേക്ക് കെട്ടുകാഴ്ചകളുടെ എഴുന്നള്ളിപ്പ്, 6 ന് കളിക്കണ്ടത്തിലേക്ക് മഹാദേവരുടെ എഴുന്നള്ളിപ്പ്, രാത്രി 8 നും 8.30നും മധ്യേ കൊടിയിറക്ക്, തുടർന്ന് കരിമരുന്ന് പ്രയോഗം, 8.30ന് ആറാട്ട്പുറപ്പാട്, 10ന് ആറാട്ട് വരവ്, തുടർന്ന് വലിയകാണിക്ക, 10 മുതൽ നൃത്തനാടകം: കൊല്ലൂർ ശ്രീമൂകാംബിക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com