ADVERTISEMENT

ചെട്ടികുളങ്ങര ∙ കുംഭഭരണി നാളിൽ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കാഴ്ചക്കണ്ടത്തിൽ അണി നിരക്കുന്ന കരവിരുത് നിറയുന്ന കെട്ടുകാഴ്ചകൾ ദർശിക്കാനാണു ജനസാഗരം ഒഴുകിയെത്തുന്നത്. കുതിരയും തേരും സമ്മാനിക്കുന്ന വർണതിളക്കത്തിനൊപ്പം കണ്ണിനു കുളിരേകുന്ന കാഴ്ചയാണു ഭീമനും ഹനുമാനും. കമനീയമായ കെട്ടിയൊരുക്കുകളായ മറ്റം വടക്ക് കരയുടെ ഭീമനും മറ്റം തെക്ക് കരയുടെ പാഞ്ചാലി സമേതനായ ഹനുമാനും. ശിൽപകലയുടെ ഉദാത്തമായ ദർശനമാണു ഇരുകരകളുടെയും കെട്ടുകാഴ്ചയിൽ നിറയുന്നത്. പോത്തിനെ കെട്ടിയ വണ്ടിയിൽ ബകൻ എന്ന രാക്ഷസനു ചോറുമായി പോകുന്ന ഭീമസേനന്റെ ശിൽപത്തിനു മാത്രം മൂന്നര ടണ്ണിലേറെ ഭാരമുണ്ട്. ഉയരം 12 അടിയും ഉടൽ വിസ്തീർണം 80 ഇഞ്ചും ഉണ്ട്. തലഭാഗത്തിനു 5 അടിയും ഒറ്റത്തടിയിലുള്ള ഉടലിനു 7 അടിയുമാണ് ഉയരം. ഉടൽ ഭാഗം ഉയർത്തി ചട്ടത്തിൽ ഉറപ്പിക്കാൻ കുറഞ്ഞതു 40 ആളുകൾ ആത്മാർഥമായി വടം കെട്ടി വലിക്കണം. കയ്യുടെ ഒരു ഭാഗം ഉയർത്താൻ 5 പേർ പിടിക്കണം. കൊടിയലങ്കാരമുള്ള ഗദക്കു തന്നെ 4 കിലോ ഭാരമുണ്ട്. വണ്ടിയിൽ പോത്തുകളിൽ ഒന്നിനെ അനക്കാൻ 6 പേർ പിടിക്കണം. ഹനുമാനു രണ്ടര ടണ്ണോളം ഭാരമുണ്ട്. ശിൽപങ്ങളുടെ തലഭാഗം പ്ലാവിലും ബാക്കിയെല്ലാം അഞ്ഞിലി തടിയിലുമാണു നിർമിച്ചിരിക്കുന്നത്.

കുത്തിയോട്ടപ്പൊലിവ് നാളെ
ദേവിയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടം നടക്കുന്ന വീടുകളിൽ കുത്തിയോട്ട പൊലിവ് നാളെ നടക്കും. കുത്തിയോട്ട യജ്ഞത്തിൽ പങ്കെടുത്ത ഭക്തർ തങ്ങളുടെ കഴിവനുസരിച്ചു രേവതി ദിനമായ നാളെ ദക്ഷിണ സമർപ്പിക്കും. ഈ ചടങ്ങ് പൊലിവ് എന്നാണ് അറിയപ്പെടുന്നത്. യജ്ഞത്തിൽ പങ്കെടുത്തവർ തങ്ങളുടെ കഴിവ് അനുസരിച്ചു പണമായോ ദ്രവ്യമായോ വസ്ത്രമായോ എന്തെങ്കിലും പൊലിവ് വേളയിൽ സമർപ്പിക്കും. പൊലിവ് ചടങ്ങു നടക്കുമ്പോൾ കുത്തിയോട്ട സംഘം പ്രത്യേകമായ പൊലിവ് പാട്ട് പാടും. ഈ സമയത്തു മണ്ഡപത്തിനു സമീപത്തായി വച്ചിട്ടുള്ള പാത്രത്തിൽ ദക്ഷിണ സമർപ്പിക്കാം. കുത്തിയോട്ട ചുവടുമായി ബന്ധപ്പെട്ട കുരുവി, ഒറ്റപ്പിടിയൻ പിച്ചാത്തി, ചൂരൽ എന്നിവയും നാളെ സമർപ്പിക്കും. കുരുവി ഉപയോഗിച്ചാണു കുത്തിയോട്ട കുട്ടികളെ ആശാൻ ചൂരൽ മുറിയുന്നത്. വഴിപാട് ഗൃഹത്തിൽ നടക്കുന്ന കുത്തിയോട്ട ചുവടും നാളെ രാത്രി സമാപിക്കും. അശ്വതി ദിനമായ 14നു കുത്തിയോട്ടത്തിനു വിശ്രമദിനമാണ്. പതിവു ദീപാരാധന ഉണ്ടാകും. എന്നാൽ പാട്ടും ചുവടും ഉണ്ടാകില്ല. ഭരണി ദിവസത്തേക്കുള്ള ഒരുക്കങ്ങളാണു അശ്വതി നാളിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com