ADVERTISEMENT

ചെട്ടികുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളുടെയും കെട്ടുകാഴ്ചകൾക്ക് ആചാരപരമായും ദൃശ്യഭംഗിയിലും ഒട്ടേറെ പ്രത്യേകതകളുണ്ട്. കൗതുകമുണർത്തുന്ന ആ പ്രത്യേകതകൾ ഇങ്ങനെ.

ഭദ്രകാളി മുടി
ഈരേഴ തെക്ക് കരയുടെ കെട്ടുകാഴ്ചയായ കുതിരയുടെ പ്രഭടയിൽ സ്ഥാപിച്ചിട്ടുള്ള ഭദ്രകാളി മുടി വിശ്വരൂപ സങ്കൽപ്പമാണ്. ഈരേഴ തെക്ക് കരയിലെ കുതിരമാളികയിൽ സ്ഥാപിക്കുന്ന ഭദ്രകാളി മുടിക്കു മുന്നിൽ പറ സമർപ്പിക്കുന്നതു പ്രധാന വഴിപാടാണ്. ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ 13 ദിവസം നീളുന്ന എതിരേൽപ് ഉത്സവത്തിനു ഭദ്രകാളി മുടി എഴുന്നള്ളിച്ചു പാട്ടുപുരയിൽ വച്ച് ആരാധിക്കാറുണ്ട്.

alappuzha-dolls

തത്തിക്കളിക്കുന്ന പാവക്കുട്ടികൾ
ഈരേഴ തെക്ക് കരയുടെ കെട്ടുകാഴ്ചയായ കുതിരയുടെ ഇടക്കൂടാരത്തിനു താഴെയായി തത്തിക്കളിക്കുന്ന രണ്ടു പാവകളുണ്ട്. പാവക്കുട്ടികൾക്കു വഴിപാടായി ഉടയാട (പാവാട) ഭക്തർ സമർപ്പിക്കുന്നുണ്ട്. ഇലഞ്ഞിലേത്ത് വീട്ടുകാർ വഴിപാടായി സമർപ്പിച്ചതാണു പാവക്കുട്ടി. സന്താന സൗഭാഗ്യത്തിനും കുഞ്ഞുങ്ങളുടെ ബാലാരിഷ്ടകൾ മാറുന്നതിനും പാവകൾക്ക് ഉടയാട ചാർത്തുന്നതു ഫലപ്രദമണെന്നാണ് വിശ്വാസം. 

alappuzha-lotus-garudavahanam

കൂമ്പിവിരിയുന്ന താമര, ഗരുഡവാഹനം
ഈരേഴ വടക്ക് കരയുടെ കെട്ടുകാഴ്ചയായ കുതിരയുടെ നാമ്പിൽ മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡനെ സ്ഥാപിച്ചിട്ടുണ്ട്. ഇടക്കൂടാരത്തിന് താഴെ കൂമ്പി വിടരുന്ന മനോഹരമായ താമരയും പ്രത്യേകതയാണ്. ഇത്തവണ പുതിയ താമരയാണു ക്രമീകരിച്ചിരിക്കുന്നത്. പത്രക്കടലാസുകൾ കൂട്ടിയോജിപ്പിച്ചു നിറം കൊടുത്തു നിർമിച്ച താമരയ്ക്കു 13 കിലോ ഭാരമുണ്ട്. താമര പൂർണമായി വിരിയുമ്പോൾ ഒരു മീറ്റർ 10 സെന്റി മീറ്റർ നീളം വരും. കൂമ്പ് ഉൾപ്പെടെ 9 അടുക്കുകൾ ഉള്ള താമരയിൽ 56 ഇതളുകളാണുള്ളത്.

alappuzha-sreechakram

ശ്രീചക്രം
കൈത തെക്ക് കരയിലെ കുതിരയിലാണു ശ്രീചക്രം ക്രമീകരിച്ചിരിക്കുന്നത്.

alappuzha-lotus-krishnaleela

ഇതളുകൾ വിരിയുന്ന താമര, കൃഷ്ണലീല
കൈത വടക്ക് കരയിലെ കുതിരയുടെ മുഖ്യഅലങ്കാരം പല ഇതളുകളായി വിരിഞ്ഞു വരുന്ന താമരയാണ്. ഓരോ ഇതളും സാവകാശം വിരിഞ്ഞു വരുന്നതു വ്യക്തമായി കാണാം. 13 കരകളെ പ്രതിനിധീകരിക്കുന്ന 13 അടുക്കുകളാണുള്ളത്. പ്രഭടയിൽ കൃഷ്ണലീലയും ദക്ഷയാഗവും കഥയടുക്കായി ക്രമീകരിച്ചിട്ടുണ്ട്.

alappuzha-pithru-puthri-sangamam

ദാരുശിൽപത്തിൽ പിതൃപുത്രി സംഗമം
കണ്ണമംഗലം തെക്ക് കരയുടെ കെട്ടുകാഴ്ചയായ തേരിൽ ഭഗവതിയുടെ ജീവതയും ശിവലിംഗവും ചേർന്ന ദാരുശിൽപമുണ്ട്.  ശിവരാത്രി നാളിൽ ചെട്ടികുളങ്ങര ഭഗവതി പിതൃസ്ഥാനീ യനായ കണ്ണമംഗലം മഹാദേവർക്കൊപ്പം കൂടിയെഴുന്നള്ളത്ത് നടത്താറുണ്ട്. പിതൃപുത്രി സംഗമം എന്നാണ് ഇത് അറിയപ്പെടുന്നത്.

alappuzha-pigeon

പ്രാവ്
ആഞ്ഞിലിപ്ര കരയുടെ കെട്ടുകാഴ്ചയായ തേരിന്റെ നാമ്പിൽ തടിയിൽ തീർത്ത പ്രാവുണ്ട്.

alappuzha-horses

പേളയിലെ 'കുതിരകൾ'
ചെട്ടികുളങ്ങരയിലെ കെട്ടുകാഴ്ചകളിലെ കുതിരയ്ക്കു യഥാർഥ കുതിരയുമായി രൂപസാദൃശ്യമില്ല. എന്നാൽ പേള കെട്ടുകാഴ്ചയിൽ ഇരുവശത്തും വെളുത്ത നിറത്തിലുള്ള കുതിരയുടെ തല ഘടിപ്പിക്കും.  പ്രഭടയിൽ കൃഷ്ണലീലയും അനന്തശയനവുമാണു കഥയടുക്കായി ഒരുക്കിയിരിക്കുന്നത്.

alappuzha-garudan

തേരിനു മീതെ പറക്കുന്ന ഗരുഡൻ
മേനാമ്പള്ളി തേരിന്റെ കൂമ്പിനു മീതെ ചിറകുവിരിച്ചു പറക്കുന്ന ഗരുഡന്റെ ദാരുശിൽപ്പമുണ്ട്.

alappuzha-eechadi-vallyamma

ഈച്ചാടി വല്ല്യമ്മ
ബകനു ഭക്ഷണവുമായി പോകുന്ന ഭീമസേനനാണ് മറ്റം വടക്ക് കരയുടെ കെട്ടുകാഴ്ച. സുന്ദരനായ ഭീമസേനനു കണ്ണേറു വീഴാതിരിക്കാനായാണു ശിൽപ നിർമാണ വേളയിൽ തൊട്ടടുത്തായി മൂക്കത്ത് വിരൽ വച്ചുകൊണ്ടുള്ള വയോധികയുടെ രൂപം കൊത്തിവച്ചിരിക്കുന്നതെന്നാണു വാമൊഴി. ഈച്ചാടി വല്യമ്മയെന്നാണ് വിളിപ്പേര്. ഒറ്റവേരിൽ കൊത്തിയ ശിൽപമാണിത്. ഭീമസേനന്റെ ശിൽപ്പത്തിന്റെ ഇടതുവശത്തെ അച്ചുതടിയിലാണ് ഈച്ചാടിവല്യമ്മയുടെ സ്ഥാനം. 

alappuzha-hanuman-and-panchali

ഹനുമാനും പാഞ്ചാലിയും
മറ്റം തെക്ക് കരയിലെ ഹനുമാന്റെ കെട്ടുകാഴ്ചയ്‌ക്കൊപ്പം സർവാഭരണ വിഭൂഷിതയായി പാഞ്ചാലിയുണ്ട്. പാഞ്ചാലിക്ക് സാരി സമർപ്പിക്കുന്നത് പ്രധാന വഴിപാടാണ്.

alappuzha-brass-bubble

പിത്തള കുമിള
നടക്കാവ് കരയിലെ കുതിരയുടെ തണ്ടുകൾക്ക് അലങ്കാരമായി പിത്തളയിൽ തീർത്ത കുമിളകളുണ്ടാകും. മുൻപ് നക്ര (മുതല) മുഖമായിരുന്നു തണ്ടുകളിൽ കൊത്തിവച്ചിരുന്നത്. കുതിരയെ പുതുക്കി നിർമിച്ചതോടെയാണു നക്രമുഖത്തിന് പകരം കുമിളകൾ വച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com