മെഡി. കോളജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ വീണ്ടും മുടങ്ങി
Mail This Article
അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രി കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിൽ ഉപകരണങ്ങൾ കിട്ടാത്തതിനാൽ ഹൃദയ ശസ്ത്രക്രിയ വീണ്ടും മുടങ്ങി. തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിൽ ശസ്ത്രക്രിയ നടക്കുന്നത്. തിങ്കളാഴ്ച ഒരു വയസ്സുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ മാത്രം നടന്നു. ഇന്നലെ നടത്താനിരുന്ന ശസ്ത്രക്രിയ മാറ്റിവച്ചു. അൻപതിലേറെ പേരാണ് അടിയന്തര ശസ്ത്രക്രിയ കാത്തുകഴിയുന്നത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ ആശുപത്രിയിൽ നിന്നാണ് നൽകേണ്ടത്. വില വർധന കാരണം ഓർഡർ നൽകാത്തതിനാലാണെന്നു പറയുന്നു ഇവ ഇന്നലെയും ആശുപത്രിയിൽ എത്തിയില്ല.
രോഗികൾ വില കൊടുത്തു വാങ്ങി നൽകിയാൽ ശസ്ത്രക്രിയ നടക്കും. അതിനു നിവൃത്തിയില്ലാത്തവർക്ക് ശസ്ത്രക്രിയയ്ക്കു വേണ്ടി കാത്തിരിക്കണം. അനസ്തീസിയ ഡോക്ടർമാരും ആവശ്യത്തിനില്ല. കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിൽ അനസ്തീസിയ അസി. പ്രഫസറുടെ ഒഴിവ് ഒരു വർഷമായി തുടരുകയാണ്. ഹൃദയ ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന ഹീറ്റർ കൂളർ യന്ത്രവും ഇടയ്ക്കിടെ തകരാറിലാകുന്നു. 3 മാസം മുൻപ് യന്ത്രം തകരാറിലായി 2 മാസം ശസ്ത്രക്രിയ മുടങ്ങിയിരുന്നു.
ഒരു വയസ്സുകാരന്റെ ഹൃദയത്തിലെ മുഴ നീക്കം ചെയ്തു
അമ്പലപ്പുഴ∙ ഒരു വയസ്സുകാരന്റെ ഹൃദയത്തിലെ മുഴ കാർഡിയാക് തൊറാസിക് സർജറി വിഭാഗത്തിൽ 3 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമായാണ് ഈ ശസ്ത്രക്രിയ നടക്കുന്നത്. കുഞ്ഞ് സുഖം പ്രാപിക്കുന്നു. ഹൃദയത്തിലുണ്ടായ മുഴയെത്തുടർന്ന് കുഞ്ഞിനു കടുത്ത ശ്വാസതടസ്സം ഉണ്ടായിരുന്നു. ശ്വാസകോശം ചുരുങ്ങുകയും ചെയ്തു. രണ്ടാഴ്ച മുൻപാണ് കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചത്. സിടി സ്കാനിങ്ങിലാണു പ്രശ്നം കണ്ടെത്തിയത്. കാർഡിയാക് തൊറാസിക് സർജറി വിഭാഗം മേധാവി ഡോ. ബി. സുരേഷ്കുമാറിന്റ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.