ADVERTISEMENT

കുംഭഭരണിക്കു കെട്ടുകാഴ്ച കാണാൻ കുട്ടിക്കാലത്തു കുടുംബമായി പോയിട്ടുണ്ട്. അന്ന് തേര് എനിക്കദ്ഭുതമായിരുന്നു. പിൽക്കാലം തേരിന്റെ ശിൽപ, ചിത്രകലാ ഭംഗിയൊക്കെ മനസ്സിലാക്കിയപ്പോൾ ആ കലയെപ്പറ്റി മറ്റൊരു ചിത്രമായി മനസ്സിൽ. അപ്പോഴും ആ കുട്ടിയുടെ മനസ്സിലെ കൗതുകം നിലനിന്നു.‘ചെട്ടികുളങ്ങര ഭരണിനാളിൽ...’ എന്ന എന്റെ പാട്ട് പ്രേമഗാനമാണെങ്കിലും ആ ഉത്സവത്തിന്റെ ഛായയുണ്ട്. ആ പാട്ടുമായി ബന്ധപ്പെട്ടു രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ചെട്ടികുളങ്ങരയിൽ എനിക്കൊരു സ്വീകരണം നൽകി. അതിൽ പങ്കെടുത്ത ഒരു നാട്ടുകാരൻ പ്രസംഗിക്കുന്നതു കേട്ടു. അദ്ദേഹം കാസർകോട്ടു ചെന്നപ്പോൾ അവിടെയാരോ നാടെവിയാണെന്നു ചോദിച്ചു. ചെട്ടികുളങ്ങരയെന്നു പറഞ്ഞപ്പോൾ അതെവിടെയാണെന്ന് അന്വേഷണം. ചെട്ടികുളങ്ങര ഭരണിനാളിൽ എന്ന പാട്ടു കേട്ടിട്ടില്ലേ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. അങ്ങനെ ഈ നാടിനെ തിരിച്ചറിയുന്നവരുണ്ട്.

ഞങ്ങൾ ഓണാട്ടുകരക്കാർക്ക് ഏറ്റവും പ്രധാന ഉത്സവമാണു ചെട്ടികുളങ്ങര കുംഭഭരണി. ഓണാട്ടുകരയുടെ തനതു കലകളുണ്ട്. അവയുടെ സംഗമമാണ് ഈ കെട്ടുകാഴ്ചകൾ. കാർത്തികപ്പള്ളി, മാവേലിക്കര, കരുനാഗപ്പള്ളി താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് ഓണാട്ടുകര. ഉത്സവങ്ങളുടെ നാട്. (ഉത്സവമെന്നാൽ ഉയർച്ചയ്ക്കു വേണ്ടിയുള്ള യജ്ഞം എന്നാണർഥം. പക്ഷേ, ഇന്നത്തെ പല ഉത്സവങ്ങളും ആ അർഥത്തിലല്ല.)

13 കരകളുടെ മത്സരമാണ് ചെട്ടികുളങ്ങരയിലെ കെട്ടുകാഴ്ചകൾ. അവയിൽ‍ ശിൽപ, ചിത്ര കലകൾ അതിൽ മേളിക്കുന്നു. മനുഷ്യന്റെ ഭാവനയും കഠിനാധ്വാനവുമുണ്ട് അവയുടെ നിർമിതിയിൽ. ആദ്യം ഏതു കരയുടെ തേരാണു ക്ഷേത്രത്തിലെത്തേണ്ടത് എന്നു നിഷ്ഠയുണ്ട്. ഇന്നും ആ ആചാരം തുടരുന്നു. വള്ളംകളികൾ പോലെ പലതിലും രീതികൾ മാറിയപ്പോഴും ചെട്ടികുളങ്ങരയിൽ അടിസ്ഥാന രീതികൾ മാറിയിട്ടില്ല. ഓണാട്ടുകര പല കാര്യത്തിലും വേറിട്ട നാടാണ്. തനതു സംസ്കാരമാണു വലിയ പ്രത്യേകത. നമ്മുടെ ഭാഷയിൽ ഓണാട്ടുകര ശൈലി തന്നെയുണ്ട്. പറമ്പിന് ഞങ്ങൾ അയ്യം എന്നാണു പറയുക. എന്നാൽ, തിരുവനന്തപുരത്ത് ആ വാക്കിനർഥം അനുചിതം എന്നൊക്കെയാണ്. വരില്ല, പറയില്ല എന്നൊന്നും ഞങ്ങൾ പറയില്ല. വരത്തില്ല, പറയത്തില്ല എന്നൊക്കെയാണു ഞങ്ങളുടെ ശൈലി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com