ADVERTISEMENT

മാവേലിക്കര ∙ തെരുവുനായ ശല്യം ഇരുചക്രവാഹന യാത്രക്കാർക്കു ഭീഷണിയാകുന്നു, തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വ്യത്യസ്തമായ 2 അപകടങ്ങളിൽ 2 ഇരുചക്രവാഹന യാത്രക്കാർക്കു പരുക്കേറ്റു. നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം ഏറെ രൂക്ഷമാണ്. കരിപ്പുഴ സ്വദേശിയായ യുവാവിനു കഴിഞ്ഞ ആഴ്ച മാവേലിക്കര–പന്തളം റോഡ‍ിൽ ജില്ലാ ആശുപത്രിക്കു പടിഞ്ഞാറു വച്ചാണ് അപകടം ഉണ്ടായത്.ബൈക്കിൽ ജോലിക്കു പോകവേ നായ്ക്കൾ കുറുകെ ചാടുകയായിരുന്നു. ബൈക്കിൽ നിന്നു വീണു പരുക്കേറ്റ യുവാവ് ചികിത്സയിലാണ്.പത്തിച്ചിറയ്ക്കു സമീപം സ്കൂട്ടറിൽ പോയ യുവാവിനെ തെരുവുനായ പിന്തുടർന്ന് ആക്രമിച്ചു.

പരുക്കേറ്റ ആൾ ചികിത്സയിലാണ്.കഴിഞ്ഞ ആഴ്ച ചെട്ടികുളങ്ങര പഞ്ചായത്ത് അതിർത്തിയിൽ പത്തോളം പേർക്കു നായയുടെ കടിയേറ്റിരുന്നു. ജില്ലാ ആശുപത്രി, കെഎസ്ആർടിസി ബസ് സ്റ്റേഷൻ, നടയ്ക്കാവ്, മിൽക് സൊസൈറ്റിക്കു കിഴക്കും പടിഞ്ഞാറും, നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരം, ബുദ്ധ ജംക്‌ഷൻ, ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക്, നടകൾ, പുതിയകാവ്, പുന്നമൂട്, റെയിൽവേ സ്റ്റേഷൻ, പുതിയകാവ്, തട്ടാരമ്പലം ചെട്ടികുളങ്ങര, പുന്നമൂട് ളാഹ, തഴക്കര തുടങ്ങിയ സ്ഥലങ്ങളിലാണു തെരുവുനായ ശല്യം രൂക്ഷമായുള്ളത്. പുലർച്ചെ പത്രവിതരണത്തിന് എത്തുന്നവരുടെ സൈക്കിൾ, ഇരുചക്രവാഹനങ്ങൾ എന്നിവയുടെ പുറകെ കുരച്ചു കൊണ്ടു നായ്ക്കൾ ഓടിയെത്തുന്നതു പതിവാണ്.

ജില്ലാ ആശുപത്രി പരിസരം
ജില്ലാ ആശുപത്രി വളപ്പിലും പരിസരത്തും തെരുവുനായ ശല്യം ഏറെയാണ്. നായ്ക്കളെ ഭയന്നു കഴിയേണ്ട ഗതികേടിലാണു രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും. മാവേലിക്കര–പന്തളം റോഡ‍ിൽ നിന്നു ആശുപത്രിയിലേക്കു പ്രവേശിക്കുന്ന റോഡു മുതൽ തന്നെ നായ്ക്കളുടെ ശല്യം ആരംഭിക്കും. ആശുപത്രി പരിസരത്തു മെഡിക്കൽ വാർഡിനു സമീപത്തും കരയംവട്ടം ഭാഗത്തുനിന്നുള്ള വാതിലിനു സമീപത്തുമാണു നായ്ക്കൾ പ്രധാനമായും തമ്പടിക്കുന്നത്.

സിവിൽ സ്റ്റേഷൻ പരിസരം
മിനി സിവിൽ സ്റ്റേഷനിൽ തെരുവുനായ്ക്കളുടെ ശല്യം വർധിക്കുന്നു, സർക്കാർ ഓഫിസുകളിൽ വിവിധ കാര്യങ്ങൾക്കായി എത്തുന്നവർക്കു നായയെ പേടിച്ചു നടക്കേണ്ട ദുരിതം. മോട്ടർ വാഹനവകുപ്പ്, സിവിൽ സപ്ലൈസ്, കൃഷി ഭവൻ, എംപ്ലോയ്മെന്റ്, ജിഎസ്ടി, വില്ലേജ് ഓഫിസ് ഉൾപ്പെടെ പ്രധാന സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന വളപ്പിലും സിവിൽ സ്റ്റേഷൻ കെട്ടിടത്തിലുമാണു നായ്ക്കൾ താവളമടിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com