ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവം: വിദഗ്ധ സംഘം അന്വേഷിക്കും
Mail This Article
ആലപ്പുഴ ∙ ബീച്ച് വനിതാ– ശിശു ആശുപത്രിയിൽ ലാപ്രോസ്കോപിക് ശസ്ത്രക്രിയയെ തുടർന്നു യുവതി മരിച്ച സംഭവത്തിൽ നടന്ന അന്വേഷണം കൂടാതെ കോട്ടയം മെഡിക്കൽ കോളജിലെ വിദഗ്ധ സംഘം പ്രത്യേകം അന്വേഷിക്കുമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ. ഇന്നലെ നടന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് ഡിഎംഒ ഡോ.ജമുന വർഗീസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മരിച്ച ആശാ ശരത്തിന്റെ അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം ഡിഎംഒയുടെ റിപ്പോർട്ട് പ്രകാരം അന്വേഷണം നടക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കലക്ടർ ജോൺ വി.സാമുവൽ അറിയിച്ചു. മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി അംഗമായ വിദഗ്ധ സംഘമാണ് അന്വേഷണം നടത്തിയത്. അതിന്റെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഇതിനിടെയാണ് പുതിയ അന്വേഷണ സംഘത്തെ നിയമിക്കാനുള്ള നിർദേശം.
കൈക്കൂലി സംബന്ധിച്ച് അനസ്തീസിയ ഡോക്ടർമാർക്കെതിരെ പരാതികൾ ഉണ്ടെന്നു സമിതി അംഗങ്ങൾ ചൂണ്ടിക്കാണിച്ചു. തെളിവ് സഹിതം പരാതി ഹാജരാക്കിയാൽ നടപടി സ്വീകരിക്കാൻ മെഡിക്കൽ ഡയറക്ടറോട് ആവശ്യപ്പെടും. നിർമാണം പൂർത്തിയാക്കിയ ജല സംഭരണിയും കന്റിനും തിരഞ്ഞെടുപ്പ് ചട്ടങ്ങൾ വരും മുൻപ് ഉദ്ഘാടനം ചെയ്യുന്നതിനും തീരുമാനിച്ചു. എച്ച്.സലാം എംഎൽഎ, നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, സൂപ്രണ്ട് ഡോ.കെ.കെ.ദീപ്തി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ.എസ്.കവിത, വികസന സമിതി അംഗങ്ങളായ എ.എം.നൗഫൽ, ഷൗക്കത്ത് വെറ്റക്കാരൻ, നിസാർ അഹമ്മദ്, ബീന റസാക്ക്, ജലാലുദീൻ, പി.പി.പവനൻ തുടങ്ങിയവർ പ്രസംഗിച്ചു.