ADVERTISEMENT

ആലപ്പുഴ∙ ഒരു ‘ഹായ്’ സന്ദേശത്തിൽ തുടങ്ങി അപരിചിതനോട് എന്തും പങ്കുവയ്ക്കുന്ന വിധത്തിലേക്കു വളരുന്ന ഓൺലൈൻ ബന്ധങ്ങൾ ഇപ്പോൾ സാധാരണയാണ്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഹണിട്രാപ്പിൽ പെടുന്നുണ്ട്. നഗ്ന ദൃശ്യങ്ങൾ പകർത്തി, അതു പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയുള്ള തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ സമ്മാനങ്ങൾ അയച്ചതു കൈപ്പറ്റാൻ കസ്റ്റംസ് തീരുവ അടയ്ക്കണമെന്നും മറ്റും പറഞ്ഞു പണം തട്ടുന്ന സംഭവങ്ങളാണു കൂടുതലെന്ന് സൈബർ സെൽ ഉദ്യോഗസ്ഥർ പറയുന്നു.

ഡേറ്റിങ് അപ് വഴി പരിചയപ്പെട്ടു വിദേശത്തു നിന്നു ലക്ഷങ്ങൾ വിലയുള്ള സർപ്രൈസ് ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ചു കഴിഞ്ഞ വർഷം ജനുവരിയിൽ മാവേലിക്കര സ്വദേശിനിയിൽ നിന്നു 8.5 ലക്ഷം രൂപയാണു തട്ടിയെടുത്തത്. ആ കഥയിങ്ങനെ: ഓൺലൈൻ ഡേറ്റിങ് ആപ് ‌വഴി പരിചയപ്പെട്ട ഇംഗ്ലണ്ടിലെ ഡോക്ടർ. കുറച്ചുകാലത്തെ ചാറ്റിങ് വഴി അടുപ്പത്തിലായി. യുവതിയെ കാണാൻ ഇന്ത്യയിലേക്കു വരാൻ ടിക്കറ്റ് ബുക്ക് ചെയ്തെന്നു വിശ്വസിപ്പിച്ചു. എന്നാൽ ഇപ്പോൾ വരാൻ പറ്റില്ലെന്നും പകരം സമ്മാനങ്ങൾ അയയ്ക്കുന്നുണ്ടെന്നും ചിത്രങ്ങൾ സഹിതം സന്ദേശം. 

കുറച്ചു ദിവസങ്ങൾക്കു ശേഷം ഡൽഹി എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ആണെന്നു പറഞ്ഞ് ഫോൺകോൾ വന്നു. എയർപോർട്ടിൽ കസ്റ്റംസ് ക്ലിയറൻസിനു വേണ്ടി പണം ആവശ്യപ്പെട്ടു. സുഹൃത്ത് അയച്ച സമ്മാനമെന്നു കരുതി എയർപോർട്ട് അധികൃതരാണെന്നു പറഞ്ഞു വിളിച്ചവരുടെ അക്കൗണ്ടിലേക്ക് 4 ലക്ഷം രൂപ അയച്ചു. ഒരു മണിക്കൂറിനുള്ളിൽ വീണ്ടും എയർപോർട്ട് അധികൃതരാണെന്നു പറഞ്ഞു മറ്റൊരാളുടെ ഫോൺ വിളി എത്തി. പാഴ്സൽ സ്കാൻ ചെയ്തപ്പോൾ സ്വർണാഭരണങ്ങൾ, ബ്രിട്ടിഷ് പൗണ്ട് എന്നിവ കണ്ടെന്നും മൂല്യത്തിന്റെ ചെറിയ ശതമാനം കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്നും നിർദേശിച്ചു. അതിനായി രണ്ടു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

അതും അയച്ചു നൽകി. പിന്നീട് എക്സൈസിൽ നിന്നാണെന്നും സാധനങ്ങൾക്ക് വേണ്ടി ചെറിയ തുക നൽകണം എന്നും അതിനായി 2.5 ലക്ഷം രൂപയും ആവശ്യപ്പെട്ടു. അതും യുവതി ബാങ്കിൽ ചെന്ന് അയച്ചു നൽകി. അടുത്തതായി അവിടെ നിന്നു സാധനങ്ങൾ അയക്കാനായി വീണ്ടും പൈസ ആവശ്യപ്പെട്ടു. സ്ഥിരമായി വലിയ തുകകൾ അയയ്ക്കുന്നതു ശ്രദ്ധയിൽപെട്ട ബാങ്ക് മാനേജർ യുവതിയോടു കാര്യങ്ങൾ ചോദിച്ചറിഞ്ഞു, തട്ടിപ്പാണെന്നു മനസ്സിലായപ്പോൾ പൊലീസിലും സൈബർ സെല്ലിലും അറിയിച്ചു. കേസ് അന്വേഷിച്ചു പോയപ്പോൾ നോയിഡയിൽ താമസിക്കുന്ന നൈജീരിയക്കാരനിലേക്ക് എത്തി. എന്നാൽ ജാമ്യത്തിലിറങ്ങിയ ഇയാൾ ഇപ്പോൾ ഒളിവിലാണ്.

എങ്ങനെ നൈജീരിയക്കാർ?
ആറു മാസത്തെ മെഡിക്കൽ വീസയിലാണ് ഇവർ ഇന്ത്യയിലേക്കു വരുന്നത്. പിന്നീടു ഡൽഹി കേന്ദ്രീകരിച്ച് തട്ടിപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടും. അങ്ങനെ ഉണ്ടാക്കുന്ന പൈസ നേരിട്ട് അവരുടെ നാട്ടിലേക്കു അയക്കില്ല. പകരം തുണികൾ പോലുള്ള സാധനങ്ങളായി പാഴ്സൽ അയയ്ക്കുകയാണ്. അവിടെ ഇതു കൂടിയ വിലയ്ക്കു വിൽക്കും.                    

തട്ടിപ്പിന് ഉപയോഗിക്കുന്ന അക്കൗണ്ടുകൾ
വിദ്യാഭ്യാസമില്ലാത്ത പാവങ്ങൾക്കു പേരിനു കുറച്ചു പണം നൽകി കൈവശപ്പെടുത്തുന്ന രേഖകൾ ഉപയോഗിച്ചാണു തട്ടിപ്പു സംഘങ്ങൾ അക്കൗണ്ടുകൾ തുറക്കുന്നത്. ഈ അക്കൗണ്ടുകളിൽ ഓൺലൈൻ ബാങ്കിങ് സംവിധാനവും റെഡിയാക്കും. പല തട്ടിപ്പ് കേസുകളും അന്വേഷിച്ചു പൊലീസ് ഉത്തരേന്ത്യയിലെത്തുമ്പോൾ പിടിക്കപ്പെടുന്നത് ഇതുമായി നേരിട്ടു ബന്ധമില്ലാത്ത സാധാരണക്കാരായിരിക്കും. അന്വേഷണം അവിടെ വഴിമുട്ടും. പണമൊന്നും നൽകാതെതന്നെ, പാവപ്പെട്ടവരുടെ തിരിച്ചറിയൽ രേഖകൾ മറ്റ് ആവശ്യത്തിനെന്നു പറഞ്ഞ് കൈക്കലാക്കി സിം കാർഡ് എടുക്കുന്ന റാക്കറ്റുകളുമുണ്ട്. ഇങ്ങനെയെടുക്കുന്ന സിം കാർഡുകളും അക്കൗണ്ടുകളും സൈബർ തട്ടിപ്പിന് ഉപയോഗിക്കുന്നു.

ഡേറ്റിങ് ആപ്പ് വഴി വിദേശികളും സ്വദേശികളുമായി ചാറ്റ് ചെയ്യുമ്പോൾ സൂക്ഷിക്കണം. വിലകൂടിയ സമ്മാനങ്ങൾ അയച്ചിട്ടുണ്ടെന്നു പറയുന്നത് ഇപ്പോൾ സ്ഥിരം തട്ടിപ്പായി. ബോധപൂർവം പ്രവർത്തിക്കുക, ചിന്തിക്കുക എന്നതു മാത്രമാണു തട്ടിപ്പിൽ അകപ്പെടാതിരിക്കാൻ ചെയ്യേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com