ജീവൻരക്ഷാ ബോട്ട് ഇല്ലാതെ വലിയഴീക്കൽ ബീച്ച്
Mail This Article
മുതുകുളം∙വലിയഴീക്കൽ ബീച്ചിൽ ജീവൻ രക്ഷാ ബോട്ട് ഇല്ല. വൈകിട്ട് ഏറെ തിരക്കുള്ള ബീച്ചിൽ സുരക്ഷാ സംവിധാനങ്ങളില്ലാത്തത് വലിയ പോരായ്മയായി വിലയിരുത്തപ്പെടുന്നു. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന സ്ഥലമാണ് വലിയഴീക്കൽ ബീച്ച്.കോസ്റ്റൽ പൊലീസിന്റെ ഇന്റർസെപ്ടർ ബോട്ട് തോട്ടപ്പള്ളി ഹാർബറിലാണ് . വലിയഴീക്കലിൽ അപകടം ഉണ്ടായാൽ കോസ്റ്റൽ പൊലീസിന് സ്ഥലത്ത് എത്താൻ നാൽപത് കിലോമീറ്ററോളം താണ്ടണം.
അപകട വിവരം അറിഞ്ഞ് കൊല്ലം ജില്ലയിലെ നീണ്ടകര തീരദേശ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ജീവരക്ഷാ ബോട്ടുകൾ വലിയഴീക്കൽ ബീച്ചിൽ എത്തിയിട്ടുണ്ട്. എന്നാൽ നീണ്ടകരയിൽ നിന്ന് അയൽ ജില്ലയുടെ പരിധി പ്രദേശങ്ങളിൽ ജീവൻ രക്ഷാ ബോട്ടുകൾ എത്തിക്കാൻ ബന്ധപ്പെട്ടവർ വിമുഖത കാണിക്കുന്നതിനാൽ ആ വഴിയും അടഞ്ഞു. തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ഒരു ബോട്ട് വർഷങ്ങൾക്ക് മുൻപ് കത്തി നശിച്ചിരുന്നു. ഇതിനു ശേഷം പുതിയ ബോട്ട് വേണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയിട്ടും ഫലം ഉണ്ടായില്ല.
ഏതാനും മാസങ്ങൾക്ക് മുൻപ് അപകടത്തിൽ പെട്ടവർക്ക് രക്ഷകരായത് മത്സ്യത്തൊഴിലാളികൾ ആയിരുന്നു. മറൈൻ എൻഫോഴ്സ്മെന്റിന്റെ നിയന്ത്രണത്തിലിള്ള ജീവൻ രക്ഷാ ബോട്ടിന്റെ സേവനം മുൻപ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഈ ബോട്ട് ബീച്ചിലേക്ക് എത്താറില്ല. വലിയഴീക്കൽ ടൂറിസം വികസന പദ്ധതികൾ ഭാവിയിൽ സാധ്യമാകുമ്പോൾ സുരക്ഷാ സംവിധാനങ്ങൾ കൂടി ഏർപ്പാടാക്കണമെന്നാണ് തീരദേശ ജനതയുടെ ആവശ്യം.