അപകടക്കെണി; കോൺക്രീറ്റ് പാത പൊട്ടിപ്പൊളിഞ്ഞ് കുഴിയായി
Mail This Article
മാന്നാർ ∙ ഇടുങ്ങിയ കോൺക്രീറ്റ് പാത പൊട്ടിപ്പൊളിഞ്ഞുണ്ടായ കുഴി നാട്ടുകാർക്ക് അപകടക്കെണിയായി. മാന്നാർ പഞ്ചായത്ത് 2–ാം വാർഡിലെ വിരുപ്പിൽ ക്ഷേത്രത്തിലേക്കു പോകുന്ന കോവുംപുറം റോഡിലാണ് അപകടക്കുഴിയുള്ളത്. ജലവിതരണം പൈപ്പുലൈൻ പൊട്ടിയപ്പോൾ കുഴി കുഴിയാണ് വീണ്ടും കോൺക്രീറ്റു പൊട്ടി വലിയ കുഴികൾ രൂപപ്പെട്ടു അപകടകരമായ നിലയിലായത്. ഇവിടെ പത്തോളം വീട്ടുകാരുടെ ഏക സഞ്ചാരപാതയാണ്. ആൾക്കാർ ഇതിനെ മറികടന്നാണ് ദിനം പ്രതി സഞ്ചരിക്കുന്നത്. രണ്ടു മീറ്റർ മാത്രം വീതിയുള്ള ഈ റോഡിന്റെ ഇരുവശവും താഴ്ചയുള്ള പാടശേഖരമാണ്.
റോഡിലെ കോൺക്രീറ്റു പൊട്ടി ഇളകിയപ്പോൾ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. വെള്ളം കയറുന്ന പ്രദേശമാണ് ഇവിടം. 200 മീറ്റർ ദൈർഘ്യം വരുന്ന റോഡ് നിലവിലെ സ്ഥിതിയിൽ നിന്നും രണ്ടടിയെങ്കിലും കൂടി ഉയർത്തി വീണ്ടും കോൺക്രീറ്റു ചെയ്യണമെന്നാവശ്യപ്പെട്ടു ചെങ്ങന്നൂരിൽ നടന്ന നവകേരള സദസ്സിൽ ഈ റോഡിന്റെ ഗുണഭോക്താക്കൾ അപേക്ഷ സമർപ്പിച്ചു കാത്തിരിക്കുകയാണെന്ന് പഞ്ചായത്തംഗം സുജാതാ മനോഹരൻ പറയുന്നത്.