ഒരു വർഷം മുൻപ് നവീകരണം പൂർത്തിയാക്കിയ കുട്ടംപേരൂരാറ് വീണ്ടും നാശത്തിലേക്ക്

Mail This Article
മാന്നാർ ∙ വേനൽ കടുത്തതോടെ കുട്ടംപേരൂരാറിലെ ജലനിരപ്പു താഴുന്നു, നദിയെ സംരക്ഷിക്കണമെന്നാവശ്യം ശക്തമാകുന്നു.കാൽ നൂറ്റാണ്ടിലേറെയായി മാലിന്യത്താൽ മൂടപ്പെട്ടു ഉപയോഗരഹിതമായി കിടന്ന കുട്ടംപേരൂരാറ് സംസ്ഥാന ഹരിത കേരള മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 15.70 കോടി രൂപ ചെലവഴിച്ച് നവീകരിച്ച് നാടിനു സമർപ്പിച്ചത് 2023 ഏപ്രിൽ 11ന് ആണ്. നവീകരണത്തിനു ശേഷം യാതൊരു സംരക്ഷണവും ഉണ്ടാകാതെ ആറിന്റെ തിട്ടയും കടവുകളടക്കം ഇടിഞ്ഞു നശിക്കുകയാണ്. ആറ്റിൽ നിന്നും ടൺ കണക്കിനു മണ്ണും മണലുമെടുത്താണ് ബണ്ടുണ്ടാക്കിയെങ്കിലും പൂർണമായിട്ടില്ല. ചില ഭാഗത്തു കയർ ഭൂവസ്ത്രം വിരിച്ചെങ്കിലും അതു ഇപ്പോൾ ചിതലെടുത്തു നശിച്ച് ആറ്റിൽ പതിച്ചു.
ഏഴര കിലോമീറ്റർ ദൈർഘ്യം വരുന്ന ആറ്റുതിട്ടയിലൂടെ ബണ്ടു റോഡു നിർമിക്കുമെന്നു പറഞ്ഞിട്ടു അതു നടന്നിട്ടില്ല. വിനോദ സഞ്ചാര ഹബ് വരുമെന്നും തീർഥാടകരെ എത്തിക്കാൻ ബോട്ടു സർവീസടക്കമുള്ള സൗകര്യങ്ങളൊരുക്കുമെന്നുള്ള അധികൃതരുടെ പ്രഖ്യാപനമെല്ലാം കുട്ടംപേരൂരാറ്റിൽ തന്നെ മുങ്ങിയ അവസ്ഥയാണ്.ഒരു പരിസ്ഥിതി ദിനത്തിൽ എണ്ണയ്ക്കാട്ടെ ആറിന്റെ ഇരുതീരത്തുള്ള ബണ്ടിൽ ഔഷധ സസ്യങ്ങളടക്കം വച്ചു പിടിപ്പിച്ചെങ്കിലും അവയൊന്നും ഇന്നു മരുന്നിനു പോലുമില്ല. ഇത്തരത്തിൽ ആറിലെ സംരക്ഷിക്കാതിരുന്നാൽ അടുത്ത കാലവർഷത്തിൽ ഉണ്ടായേക്കാവുന്ന വെള്ളപ്പൊക്കത്തിൽ നാശമുണ്ടാകാൻ സാധ്യതയേറെയാണെന്നു പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ബുധനൂർ പഞ്ചായത്തിന്റെ കൂടാതെ സംസ്ഥാന ഇറിഗേഷൻ വകുപ്പിന്റെ കൂടി മേൽനോട്ടത്തിൽ സംരക്ഷണ നടപടിയുണ്ടാകണമെന്നാണ് ജനത്തിന്റെ ആവശ്യം.