ADVERTISEMENT

ആലപ്പുഴ ∙ ഭരണഘടനയുടെ ജനാധിപത്യ, മതേതര സ്വഭാവം തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നു യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ. യുഡിഎഫ് ലോക്സഭാ മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  400 സീറ്റ് നേടി അധികാരത്തിൽ വന്നാൽ ഭരണഘടന മാറ്റിയെഴുതുമെന്നാണു ബിജെപി നേതാക്കൾ പറയുന്നത്.  പാർലമെന്ററി ജനാധിപത്യം തകർത്ത് പ്രസിഡൻഷ്യൽ ഭരണരീതി കൊണ്ടുവന്ന് ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കുകയെന്ന ആർഎസ്എസിന്റെ അജൻഡ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

മോദി സർക്കാരിന്റെ വർഗീയ നിലപാടിനെതിരെ ശക്തമായ  സമരങ്ങളും പ്രതിരോധവും സൃഷ്ടിക്കുന്ന കോൺഗ്രസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആക്ഷേപിക്കുന്നതിനു പിന്നിൽ ബിജെപിയുമായുള്ള രഹസ്യധാരണയും അഴിമതി മൂടിവയ്ക്കാനുള്ള ശ്രമവുമാണ്. ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കാനുള്ള ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയോടും കോൺഗ്രസിനോടും ഒപ്പമാണ് ഇന്ത്യൻ ജനതയുടെ മനസ്സെന്നും വേണുഗോപാൽ പറഞ്ഞു.യുഡിഎഫ് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ എ.എം.നസീർ അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ എ.എ.ഷുക്കൂർ, ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ്, കെ.സി.ജോസഫ്, എം.ലിജു, ഷാനിമോൾ ഉസ്മാൻ, ജോൺസൺ ഏബ്രഹാം, അജയ് തറയിൽ, എം.ജെ.ജോബ്, കെ.പി.ശ്രീകുമാർ, ഡി.സുഗതൻ, കെ.സി.രാജൻ, ബി.രാജശേഖരൻ, ജേക്കബ് ഏബ്രഹാം, നിസാർ, കളത്തിൽ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

ശോഭ സുരേന്ദ്രന് എതിരെ മാനനഷ്ടക്കേസ് നൽകി കെ.സി. വേണുഗോപാൽ
ആലപ്പുഴ∙ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഉന്നയിച്ച അഴിമതി ആരോപണത്തിനെതിരെ യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ എത്തിയാണു വേണുഗോപാൽ കേസ് ഫയൽ ചെയ്തത്. വേണുഗോപാലിനു വേണ്ടി മാത്യു കുഴൽനാടൻ എംഎൽഎ ഹാജരായി.

അടിസ്ഥാനരഹിതമായ ആരോപണം പിൻവലിച്ചു മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു വേണുഗോപാൽ നേരത്തെ ശോഭ സുരേന്ദ്രനു നോട്ടിസ് അയച്ചിരുന്നു. സമയപരിധി കഴിഞ്ഞിട്ടും മാപ്പു പറയാത്തതിനാലാണു ക്രിമിനൽ നടപടി പ്രകാരം മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഒരു തെളിവിന്റെയും പിൻബലമില്ലാതെയാണു ശോഭ സുരേന്ദ്രൻ തുടർച്ചയായി കെ.സി.വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചതെന്നു മാത്യു കുഴൽനാടൻ പറഞ്ഞു. ഒരു സ്ഥാനാർഥിക്കെതിരെ ഉന്നയിക്കാൻ പാടില്ലാത്ത സത്യവിരുദ്ധമായ കാര്യങ്ങളാണിത്. അതിനെതിരെ നിയമപോരാട്ടം നടത്തും. ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷനിലും മാനനഷ്ടക്കേസ് നൽകിയിരുന്നു.

വേണുഗോപാൽ കേസ് കൊടുത്തതിൽ സന്തോഷമുണ്ടെന്നു ശോഭ സുരേന്ദ്രൻ പ്രതികരിച്ചു. അതിന് 20 ദിവസം വൈകിയത് എന്തുകൊണ്ടാണ്. ഖനനവുമായി ബന്ധപ്പെട്ട ഫയൽ സെക്രട്ടേറിയറ്റിൽ നിന്നു  കാണാതായ ശേഷമാണു കേസ് കൊടുത്തതെന്നും അവർ ആരോപിച്ചു.  ആരോപണവുമായി ബന്ധപ്പെട്ട് തെളിവു നൽകുമോ എന്ന ചോദ്യത്തിന്, പിണറായി വിജയന്റെ പൊലീസിനല്ലേ തെളിവു കൊടുക്കേണ്ടത് എന്നായിരുന്നു മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com