കൊടിക്കുന്നിലിനെതിരായ ആരോപണം പരാജയഭീതിമൂലം: യുഡിഎഫ്
Mail This Article
ചെങ്ങന്നൂർ∙ മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് തെറ്റായ നാമനിർദേശപത്രികയും വ്യാജ സത്യവാങ്മൂലവുമാണു സമർപ്പിച്ചതെന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആരോപണം അടിസ്ഥാനരഹിതവും പരാജയഭീതിയിൽ നിന്നുള്ള മുൻകൂർ ജ്വാമ്യമെടുക്കലുമാണെന്നു യുഡിഎഫ് നേതാക്കൾ.
കൊടിക്കുന്നിൽ സുരേഷ് ജനപ്രാതിനിധ്യ നിയമവും തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിഷ്കർഷിക്കുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചാണു നാമനിർദേശപത്രികയും സത്യവാങ്മൂലവും സമർപ്പിച്ചിട്ടുള്ളതെന്ന് എഐസിസി കോ ഓർഡിനേറ്റർ ടോമി കല്ലാനി, ജനറൽ കൺവീനർ കോശി എം.കോശി, ചീഫ് ഇലക്‌ഷൻ ഏജന്റ് കെ.ആർ.മുരളീധരൻ, സ്ഥാനാർഥി അഭിഭാഷകൻ സോജി മെഴുവേലി എന്നിവർ പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷ് ഹാജരാക്കിയ പത്രികയിലും സത്യവാങ്മൂലത്തിലും അപാകതകയില്ലെന്നു വരണാധികാരിക്കു ബോധ്യപ്പെട്ടതുകൊണ്ടാണു പത്രിക സ്വീകരിച്ചത്. കൊടിക്കുന്നിൽ സുരേഷിന്റെ മുൻതിരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി അദ്ദേഹത്തിന്റെ ജാതി സംബന്ധിച്ച് വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ആരോപണം ഉന്നയിക്കുന്ന എൽഡിഎഫ് നേതാക്കൾ ഇന്നുവരെ എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാർഥിയുടെ പത്രികയിൽ ന്യൂനതകൾ കണ്ടെത്തി തിരുത്തണം എന്ന് ആവശ്യപ്പെട്ട് ഒരു നോട്ടിസും സൂഷ്‌മപരിശോധനയ്ക്കു മുൻപായി നൽകിയിട്ടില്ല. കമ്മിഷൻ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ കോളങ്ങളും പൂരിപ്പിച്ചിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.