ADVERTISEMENT

ചാരുംമൂട് ∙ പെൺകുട്ടിയെ സ്നേഹം നടിച്ചു തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ആൾ ഭിന്നശേഷിയുള്ള എട്ടു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും പ്രതി. ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതു വീട്ടുകാരറിഞ്ഞതോടെയാണ് അടുപ്പമുള്ള 19 വയസ്സുകാരിയെ ബലമായി ഒപ്പം കൂട്ടി പ്രതി നാടുവിട്ടത്. പുറംലോകവുമായി ബന്ധപ്പെടാൻ പോലും അനുവദിക്കാതെ 20 ദിവസത്തോളം പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറയുന്നു.

നൂറനാട് പണയിൽ നാരായണശേരിൽ രഘുവിനെ (49) ആണു നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വിവാഹം കഴിച്ച രഘു, 30 വയസ്സുകാരനാണെന്നും അവിവാഹിതനാണെന്നു പറഞ്ഞാണു നൂറനാട് പ്രദേശത്തുള്ള പെൺകുട്ടിയുമായി അടുത്തത്.

പൊലീസ് പറയുന്നത് ഇങ്ങനെ: മാർച്ച് 20ന് രഘു പരിചയമുള്ള വീട്ടിലെത്തി എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് ബന്ധുക്കൾ അറിഞ്ഞെന്നു മനസ്സിലാക്കിയതോടെ അടുപ്പത്തിലായിരുന്ന 19 വയസ്സുകാരിയുടെ അടുത്തെത്തി. അടൂർ വരെ പോകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു ബൈക്കിൽ കയറ്റി. അടൂർ കഴിഞ്ഞപ്പോൾ തിരികെ പോകണമെന്നു വാശി പിടിച്ച പെൺകുട്ടിയെ വാഹനം ഇടിപ്പിച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. കൊല്ലം അഞ്ചൽ മാവിളയിലെ വാടകവീട്ടിൽ താമസിപ്പിച്ചു. രണ്ടു പേരുടെ കയ്യിലും ഫോൺ ഉണ്ടായിരുന്നില്ല. അയൽവാസികളുടെ ഫോൺ ഉപയോഗിച്ചു വീട്ടിലേക്കു ബന്ധപ്പെടാൻ ശ്രമിച്ചതു രഘു തടഞ്ഞു. ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു.

പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിലാണു പൊലീസ് അന്വേഷണം തുടങ്ങിയത്. സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണു ഇവരുടെ സഞ്ചാരവഴി കണ്ടെത്തി കൊല്ലം അഞ്ചലിലെ താമസസ്ഥലത്തെത്തിയത്. 15 ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണു പ്രതിയെ പിടികൂടിയത്.

രഘുവിനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞതോടെ ഭിന്നശേഷിക്കാരിയായ എട്ടുവയസ്സുകാരിയുടെ ബന്ധുക്കൾ പീഡനപരാതിയുമായി പൊലീസിനെ സമീപിച്ചു. മാർച്ച് 20ന് പീഡനവിവരം അറിഞ്ഞപ്പോൾ തന്നെ ഇവർ രഘുവിനെ തിരഞ്ഞു വീട്ടിലെത്തിയെങ്കിലും രഘു നാടുവിട്ടെന്ന വിവരമാണു ലഭിച്ചതെന്നും പൊലീസ് പറഞ്ഞു.

ചെങ്ങന്നൂർ ഡിവൈഎസ്പി കെ.എൻ രാജേഷ്, നൂറനാട് എസ്എച്ച്ഒ ഷൈജു ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ നൂറനാട് എസ്ഐ പി.എസ്.അരുൺ കുമാർ, സീനിയർ സിപിഒമാരായ സിനു വർഗീസ്, ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷെഫീഖ്, പി.പ്രവീൺ, അരുൺ ഭാസ്കർ, ആർ.ബിജു രാജ്, എം.പ്രസന്നകുമാരി എന്നിവരുമുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു പുറമേ പ്രതിക്കെതിരെ പോക്സോ കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com