ചൂടിൽ വാടി ക്ഷീരമേഖല; പാലുൽപാദനത്തിൽ ഗണ്യമായി കുറവ്
Mail This Article
എടത്വ ∙ ചൂടിൽ വാടി ക്ഷീരമേഖല. പാലുൽപാദനത്തിൽ ഗണ്യമായി കുറവ്. രാവിലെയും വൈകിട്ടുമായി 75 ലീറ്റർ ശേഖരിച്ചിരുന്ന സംഘങ്ങളിൽ രണ്ടു നേരവും കൂടി 30 ലീറ്റർ പോലും ലഭിക്കുന്നില്ലെന്നാണ് സംഘം അധികൃതർ പറയുന്നത്. ചൂട് കൂടിയതോടെ പശുക്കളിൽ തളർച്ച അനുഭവപ്പെടുന്നതിനാൽ തീറ്റ തിന്നാൻ മടിക്കുന്നതു കൂടാതെ ഉണക്കു കൂടിയതോടെ പച്ചപ്പുല്ലിനു ലഭ്യത കുറയുകയും ചെയ്തു.
മൃഗാശുപത്രിയുടെ നേതൃത്വത്തിൽ വേനൽക്കാല ക്യാംപുകൾ നടത്തുകയും അതിലൂടെ മിനറൽ മിക്സ്ചർ നൽകുകയും വേണമെന്നാണ് കർഷകരുടെ ആവശ്യം. ക്ഷീരകർഷകരുടെ വർഷങ്ങളായുള്ള ആവശ്യമാണ് തൊഴിലുറപ്പിൽ പെടുത്തണം എന്നത്. ഉൾപ്പെടുത്തിയാൽ കൂടുതൽ ക്ഷീരകർഷകരെ ഈ രംഗത്തേക്ക് കൊണ്ടു വരാൻ കഴിയും.
വളർത്തു മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു
എടത്വ ∙ ചൂടു കൂടിയതോടെ വളർത്തു മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. പാടശേഖരങ്ങളിലും കുളങ്ങളിലും വളർത്തുന്ന മീനുകളാണ് ചാകുന്നത്. ഉച്ചയ്ക്കു 3 മണിയാകുമ്പോഴേക്കും പൊള്ളുന്ന തരത്തിലാണു വെള്ളത്തിന്റെ ചൂട്. നാടൻ മത്സ്യങ്ങളെ കാര്യമായി ബാധിക്കുന്നില്ലെങ്കിലും കടല, രോഹു, ഗ്രാസ് കാർപ്, വാള എന്നീ മീനുകളെയാണു ചൂട് കാര്യമായി ബാധിക്കുന്നത്. ചൂടു കൂടിയതിനാൽ മൊത്തക്കച്ചവടക്കാർ എത്തുന്നുമില്ല. ഇത്തരം മീനുകൾ പിടിച്ചാൽ കൂടുതൽ ദിവസം സൂക്ഷിച്ചു വയ്ക്കാൻ കഴിയില്ലെന്നതാണ് കാരണമായി പറയുന്നത്. വില കുറഞ്ഞതും, ചത്തു പോകുന്നതും കർഷകരെ നഷ്ടത്തിലാക്കിയിരിക്കുകയാണ്