ADVERTISEMENT

ഒരു കൃഷിക്കാരന്റെ എത്ര വിരലുകളിലാണു മണ്ണ് പുരണ്ടിട്ടുള്ളത് എന്നു ചോദിക്കുന്നതു പോലെയേയുള്ളൂ തകഴി ശിവശങ്കരപ്പിള്ളയുടെ ഏതെല്ലാം കൃതികളിൽ ആലപ്പുഴയുണ്ട് എന്ന ചോദ്യവും. ആലപ്പുഴ നഗരത്തിൽ മസൂരി (വസൂരി) പടർന്നു പിടിച്ച കാര്യം ‘തോട്ടിയുടെ മകനി’ലുണ്ട്. ‘കുറേ അച്ചുകുത്തുപിള്ളമാർ ഓടിനടക്കുന്നുണ്ട്. അത്ര തന്നെ. അല്ലാതെ ഒന്നും ചെയ്തതായി അറിവില്ല’– എന്നു തകഴി എഴുതി. അച്ചുകുത്തുപിള്ളമാർ എന്നു കേട്ടാൽ ഉച്ചികുത്തി വീഴുന്ന ഇന്നത്തെ കുട്ടികൾക്കറിയാമോ അതു മരുന്ന് കുത്തിവയ്ക്കുന്നവരെ വിളിച്ചിരുന്ന പേരാണെന്ന്.

കുട്ടനാട്ടിലും ചേർത്തല താലൂക്കിന്റെ കുറേ ഭാഗങ്ങളിലും ആ വ്യാധി പടർന്നതും നോവലിലുണ്ട്. മസൂരി മാറാൻ ജനം പലതരം നേർച്ചയിട്ടു. വഴിപാട് മുല്ലയ്ക്കൽ മാത്രമല്ല പഴവീട്ടിലും കിടങ്ങാംപറമ്പിലും കൊറ്റംകുളങ്ങരയിലും എല്ലാമുണ്ട്. പഴയങ്ങാടിപ്പള്ളിയിലുമുണ്ടത്രേ എന്നും ഇതിൽ പറയുന്നു.  ശവക്കോട്ടപ്പാലത്തിനരികിൽ കൂടി പോകുമ്പോൾ ഓർക്കാം, തോട്ടിയുടെ മകനിലെ ചുടലമുത്തു ഇവിടെയൊരു വാടകവീട്ടിലാണല്ലോ താമസിച്ചിരുന്നത് എന്നും ചന്ദനക്കാവ് വാർഡിലെ തോട്ടിയായിരുന്നല്ലോ എന്നും..ആലപ്പുഴ നഗരത്തിലെ ഒരു ഹോട്ടലിനു മുന്നിൽ ചെന്ന് അച്ഛനു കുടിക്കാൻ നാഴി കഞ്ഞിക്കു വേണ്ടി യാചിച്ച ചുടലമുത്തുവിനോട്, എച്ചിൽവീപ്പയിൽ നിന്നു വടിച്ചെടുത്തോളാനാണു മാനേജർ പറഞ്ഞത്.

മുല്ലപ്പൂ വിരിച്ച പന്തലുകളിൽ നിന്നല്ല, പുന്നപ്ര–വയലാറിലെ ചോരപ്പുഴകളിൽ നിന്നും ഓടയിൽ നിന്നും തോട്ടികളിൽ നിന്നുമൊക്കെയാണ് ആലപ്പുഴയിൽ സാഹിത്യമുണ്ടായതെന്നു ചുരുക്കം. ‘രണ്ടിടങ്ങഴി’യിൽ കോരൻ ചിരുതയോട് പറയുന്നു: നമുക്കു രണ്ടു പേർക്കും കൂടെ ആലപ്പുഴ പോയി സിനിമ കാണണം. ഒരു ചട്ട, ഒരു കുപ്പായം, ഒരു ആലപ്പുഴ യാത്ര ഇതായിരുന്നു അവരുടെ ആഗ്രഹം. മണ്ണാറശാല ആയില്യത്തിനു നിനക്കുടുക്കാൻ ഒരു നേര്യത് വാങ്ങണമെന്നു ‘ചെമ്മീനി’ൽ പളനി കറുത്തമ്മയോട് പറയുന്നു.  

1952 ൽ അമ്പലപ്പുഴ താലൂക്ക് കച്ചേരിയിലെ ഒരു കണ്ടെഴുത്തു രേഖ തേടിയ താൻ അവിടെക്കണ്ട രേഖകളാണ് ‘കയറി’ന് അടിത്തറ പാകിയതെന്ന് തകഴി പറ‍ഞ്ഞിട്ടുണ്ട്. നാട്ടിലെ പല കുടുംബങ്ങളുടെയും രേഖകൾ അവിടെ കണ്ടത് ‘കയർ’ എഴുതാൻ അദ്ദേഹത്തിനു പ്രചോദനമായി. ആദ്യമായി വള്ളം വാങ്ങി കടലിൽ പോയി നിറയെ മീനുമായി വന്നപ്പോൾ ചെമ്പൻകുഞ്ഞിന്റെ സ്വഭാവം മാറി. ‘മനുഷേനു ചക്രമൊണ്ടാകുമ്പം പഴേതെല്ലാം മറാക്കും’ എന്നു ചെമ്മീനിലെ അച്ചകുഞ്ഞ് പറയുന്നുണ്ട്.

പക്ഷേ തകഴി ഒരിക്കലും പഴയതു മറന്നില്ല. പഴങ്കഞ്ഞിയോടുള്ള പ്രിയം അതിലൊന്നായിരുന്നെന്ന് ആലപ്പുഴ പഴയങ്ങാടി പള്ളിക്കു സമീപം താമസിക്കുന്ന മകൾ ജാനമ്മ ഓർക്കുന്നു.  കേരള സാഹിത്യ അക്കാദമി പ്രസിഡന്റായിരിക്കെ തൃശൂർക്കു പോകുമ്പോഴെല്ലാം തകഴി മകളുടെ വീട്ടിൽ കയറും. രാവിലെ ആറിന് എത്തുന്ന അച്ഛൻ ‘‘മോളേ, വിശക്കുന്നു, അച്ഛനെന്തോ ഉണ്ട് കഴിക്കാൻ’’ എന്നു ചോദിക്കും ഇപ്പോൾതന്നെ ദോശ ചുട്ടു തരാം എന്നു ജാനമ്മ പറയുമ്പോൾ, പഴങ്കഞ്ഞി ഉണ്ടെങ്കിൽ അതു മതിയെന്ന് തകഴി.

കറിയൊന്നും ഇല്ലെങ്കിലും സാരമില്ല. ഏതോ വിശിഷ്ടമായ ഭക്ഷണം കഴിക്കുന്നതു പോലെ, കാണുന്നവർക്കും കഴിക്കാൻ തോന്നുന്ന വിധത്തിലായിരുന്നു അദ്ദേഹം അത് കഴിച്ചിരുന്നതെന്ന്  ജാനമ്മയും ഭർത്താവ് ഡോ. ഗോപിയും പറഞ്ഞു.പൂവിൽ വണ്ട് എന്നതു പോലെ പരീക്കുട്ടി കറുത്തമ്മയ്ക്കു ചുറ്റും കറങ്ങിനടന്നു. എന്നാൽ വണ്ട് എന്നു കേട്ടാൽ  ജാനമ്മയുടെ ചെവിയിൽ മൂളുന്നത് മറ്റൊരു ഓർമയാണ്. സന്ധ്യയായാൽ ശങ്കരമംഗലം തറവാടിന്റെ ഇളംതിണ്ണയിലിരിക്കാൻ തകഴി മക്കളെ അനുവദിക്കുമായിരുന്നില്ല.

നെൽച്ചെടികളിൽ നിന്ന് ഒരു തരം വണ്ടുകൾ തിണ്ണയിലും മറ്റും വന്നുകിടപ്പുണ്ടാവും. അതു മക്കളുടെ ദേഹത്തു കയറുമെന്നായിരുന്നു തകഴിക്ക് പേടി.രാത്രിയായാൽ വണ്ടു കയറാതിരിക്കാൻ എല്ലാ മക്കളുടെയും ചെവിയിൽ പഞ്ഞി വച്ചു എന്നുറപ്പാക്കിയിട്ടേ തകഴി കിടക്കുമായിരുന്നുള്ളൂ. അത്ര പഞ്ഞിപോലത്തെ സ്വഭാവം. പതിവായി കാണാൻ വരുന്ന ചിലരെ കുറച്ചുനാൾ കണ്ടില്ലെങ്കിൽ അതു പറഞ്ഞു കരയുന്ന തകഴിയെയും മക്കൾ അവസാന നാളുകളിൽ കണ്ടു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com