ADVERTISEMENT

ആലപ്പുഴ ∙ കാട്ടുകോണം പാടശേഖരത്തിന്റെ വടക്കേക്കരയിൽ ഇന്നലെ ഒരു ഫ്ലെക്സ് സ്ഥാപിച്ചു. അതിൽ ഇങ്ങനെ എഴുതി: ആശുപത്രിയിൽ യഥാസമയം എത്തിക്കാൻ കഴിയാതിരുന്നതിനാൽ പൊലിഞ്ഞ 2 ജീവനുകൾ. അവരുടെ ചിത്രങ്ങളും അതിലുണ്ട്.കഴിഞ്ഞ ദിവസം രാത്രി ഹൃദ്രോഗബാധയെത്തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ആംബുലൻസിന് അടുത്തെത്താൻ തന്നെ ഒരു മണിക്കൂർ വൈകിയതോടെ മരണത്തിനു കീഴടങ്ങേണ്ടി വന്ന കർഷകത്തൊഴിലാളി വിജയകുമാറാണ് (കുട്ടൻ–48) അതിലൊരാൾ.

കഴിഞ്ഞ ഡിസംബറിൽ തോട്ടിൽ കാൽവഴുതി വീണു യഥാസമയം ആശുപത്രിയിൽ എത്തിക്കാനാകാതെ മരണമടഞ്ഞ അയൽവാസി മൂലേച്ചിറ ശശി (55)യുടേതാണു രണ്ടാമത്തെ ചിത്രം.15 കുടുംബങ്ങൾ വടക്കേക്കരയിലുണ്ട്. ഉയരപ്പാതകളും അത്യാധുനിക റോഡുകളും സ്വപ്നം കാണുന്നവർക്കു വളരെ നിസ്സാരമെന്നു തോന്നുന്ന ഒരു ആവശ്യമേ അവർക്കുള്ളൂ– ഒരു ഓട്ടോറിക്ഷയെങ്കിലും വീടു വരെ എത്തിച്ചേരാൻ സൗകര്യമുള്ള റോഡ്. ചികിത്സ കിട്ടാതെ ഇനിയൊരു മരണം ഇവിടെ ഉണ്ടാകരുത്.

ഒന്നു നടക്കാം; ആ വഴിയിലൂടെ
കഞ്ഞിപ്പാടം– പഴയ നടക്കാവ് റോഡിൽ നിന്നു 400 മീറ്റർ ദൂരമില്ല വിജയകുമാറിന്റെ വീട്ടിലേക്ക്. എളുപ്പവഴിയാണെന്നു കേട്ട് അതിലൂടെ ഞങ്ങളും ഒരു യാത്ര നടത്തി. വാഹനം പോകില്ല. നടപ്പാതയാണ്.ഇടയ്ക്കു രണ്ടു കോൺക്രീറ്റ് പാലം, ഒരു താൽക്കാലിക പാലം. ടെലിഫോൺ തൂണുകളും തടിയും ഉപയോഗിച്ചുള്ളതാണ് ഈ പാലം. കയറാൻ പേടി തോന്നും. അത്രയും സൗകര്യം തന്നെ ഇന്നലെ ഉണ്ടാക്കിയതാണ്. വിജയകുമാറിന്റെ മരണമന്വേഷിച്ചു ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ സ്ഥലം സന്ദർശിക്കുമെന്നു കരുതി നാട്ടുകാർ ഒരുക്കിയതാണ്. പക്ഷേ, വെറുതെയായി. ആരും വന്നില്ല.കഴിഞ്ഞ രാത്രി, വിജയകുമാറിനെ റോഡിൽ കിടക്കുന്ന ആംബുലൻസ് വരെ എങ്ങനെ എത്തിക്കുമെന്ന പ്രതിസന്ധി ഉണ്ടായി.

കസേരയിലിരുത്തി ഈ താൽക്കാലിക പാലത്തിലൂടെ കൊണ്ടുപോകുന്നതു വലിയ റിസ്ക് ആണ്. കാട്ടുകോണം പാടശേഖരത്തിന്റെ വടക്കേ ബണ്ടിലൂടെ ഒരു റോഡ് ഉണ്ട്. അതുവഴി കൊണ്ടുപോകാമെന്നു തീരുമാനിച്ചത് അതുകൊണ്ടാണെന്നു വിജയകുമാറിന്റെ അമ്മായി ആർ.ഉഷ പറഞ്ഞു. പക്ഷേ ആംബുലൻസ് വരെ ഒരു കിലോമീറ്റർ ദൂരമുണ്ട്. പകുതി ദൂരം കസേരയിൽ ചുമന്ന്, ബാക്കി ദൂരം ഓട്ടോയിൽ. അങ്ങനെ ഒരു മണിക്കൂറെടുത്തു ഈ ദൂരം താണ്ടാൻ! വിജയകുമാർ അപ്പോഴേക്കും വിധിക്കു കീഴടങ്ങിയിരുന്നു.

ഓട്ടോ പോലും വരില്ല, രോഗികൾ ബന്ധുവീടുകളിൽ
വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണു കാട്ടുകോണം വടക്കേ ബണ്ടിലൂടെ റോഡ് ഉണ്ടാക്കിയത്. എന്നാൽ തകർന്ന്, തീരെ വീതിയില്ലാത്ത റോഡ് ആണിത്. കഷ്ടിച്ച് ഓട്ടോറിക്ഷ പോകും, എതിരെ ഒരു സൈക്കിളെങ്കിലും വന്നാൽ രണ്ടു വണ്ടിയും കുടുങ്ങും.

അതുകൊണ്ട് ഓട്ടോ പോലും ഇതുവഴി വരാറില്ലെന്നു വിജയകുമാറിന്റെ സഹോദരി എസ്.വിശാല പറഞ്ഞു.നടക്കാൻ ബുദ്ധിമുട്ടുള്ളവരെയും കിടപ്പു രോഗികളെയും ബന്ധുവീടുകളിലേക്കു മാറ്റിയിരിക്കുകയാണ് നാട്ടുകാർ. വിജയകുമാറിന്റെ അയൽവാസി കൃഷ്ണൻകുട്ടി (80)യെ പക്ഷാഘാതത്തെ തുടർന്ന് പുന്നപ്ര കളിത്തട്ടിലുള്ള മകളുടെ വീട്ടിലേക്കു മാറ്റിയെന്നു മരുമകൾ ശ്രീന ബിജു പറഞ്ഞു.

പരിഹാര വഴിയില്ലേ?
കാട്ടുകോണം പാടശേഖരത്തിന്റെ ബണ്ടിൽ വിവിധയിടങ്ങളിലായി നൂറിലധികം കുടുംബങ്ങളാണു താമസിക്കുന്നത്. നിലവിലെ ബണ്ട് റോഡ് വീതികൂട്ടി നവീകരിച്ചാൽ ഇത്രയും പേർക്ക് ഉപകാരപ്പെടും. ഈ റോഡിൽ നിന്നു തോടിനു കുറുകെ സഞ്ചാരയോഗ്യമായ പാലങ്ങൾ പണിതാൽ മറ്റു കരകളിലേക്കും റോഡ് എത്തിക്കാം. സമീപ പാടശേഖരങ്ങളിലേക്കു വളവും മറ്റും എത്തിക്കുന്നതിനും നെല്ലു സംഭരിക്കുന്നതിനും ഇത് ഉപകാരപ്പെടുമെന്നും നാട്ടുകാർ പറഞ്ഞു. 

ആരു പരിഹരിക്കും? 
‘‘ഒരു പാലം ഉൾപ്പെടെ റോഡ് നന്നാക്കാൻ കോടികൾ ആവശ്യമാണ്. ബണ്ട് ആയതിനാൽ കല്ലുകെട്ടി ബലപ്പെടുത്തണം. പഞ്ചായത്തിനു മാത്രമായി ഇതു സാധ്യമല്ല’’– അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് (വാർഡ് 8) അംഗം പി.എസ്.ദീപ നിസ്സഹായത വ്യക്തമാക്കി. മന്ത്രി പി.പ്രസാദ് ഉൾപ്പെടെയുള്ളവർക്കും ജില്ലാ പഞ്ചായത്തിനും പലതവണ നിവേദനം നൽകി.

നബാർഡ് പദ്ധതിയിൽ റോഡ് നവീകരിക്കാൻ ശ്രമിച്ചെങ്കിലും 8 മീറ്റർ വീതി എന്ന നിബന്ധന പ്രശ്നമായി– ദീപ പറഞ്ഞു.സ്ഥലം എംഎൽഎ എച്ച്.സലാം ഈ പ്രശ്നത്തോടു പ്രതികരിച്ചില്ല.സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകളോ തിരഞ്ഞെടുപ്പ് ബഹളങ്ങളോ ഈ പ്രദേശത്തെങ്ങും കണ്ടതുമില്ല.

വിജയകുമാറിന്റെ വീട്ടിലേക്കു പോകാനുള്ള വഴിയിലെ താൽക്കാലിക പാലം. രണ്ടു തടികൾ ചേർത്തുകെട്ടിയുണ്ടാക്കിയ പാലത്തിലൂടെ വിജയകുമാറിനെ എടുത്തുകൊണ്ടു പോകാനായി‌ല്ല. വിജയകുമാർ മരിച്ച ശേഷമാണു കൂടുതൽ ഇരുമ്പ് തൂണുകളും തടിയും എത്തിച്ചു താൽക്കാലിക പാലത്തിന്റെ വീതി കൂട്ടിയത്
വിജയകുമാറിന്റെ വീട്ടിലേക്കു പോകാനുള്ള വഴിയിലെ താൽക്കാലിക പാലം. രണ്ടു തടികൾ ചേർത്തുകെട്ടിയുണ്ടാക്കിയ പാലത്തിലൂടെ വിജയകുമാറിനെ എടുത്തുകൊണ്ടു പോകാനായി‌ല്ല. വിജയകുമാർ മരിച്ച ശേഷമാണു കൂടുതൽ ഇരുമ്പ് തൂണുകളും തടിയും എത്തിച്ചു താൽക്കാലിക പാലത്തിന്റെ വീതി കൂട്ടിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com