ജില്ലാ പഞ്ചായത്ത് പ്രഖ്യാപനം നടപ്പായില്ല; സീവ്യൂ വാർഡിലെ എബിസി സെന്റർ അടഞ്ഞുതന്നെ
Mail This Article
ആലപ്പുഴ ∙ നഗരത്തിൽ തെരുവുനായ ശല്യം വർധിക്കുമ്പോഴും കഴിഞ്ഞ ഏപ്രിലിൽ തുറക്കുമെന്നു പറഞ്ഞ സീവ്യൂ വാർഡിലെ എബിസി സെന്റർ ഇപ്പോഴും അടഞ്ഞു തന്നെ. തെരുവുനായ്ക്കളുടെ വന്ധ്യംകരണം ലക്ഷ്യമിട്ട് 22 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്താണ് സീ വ്യൂ വാർഡിൽ എബിസി സെന്റർ ആരംഭിക്കാൻ പദ്ധതിയിട്ടത്. വന്ധ്യംകരണം നടത്താനുള്ള ഓപ്പറേഷൻ തിയറ്ററടക്കം സജ്ജമാക്കിയെങ്കിലും സെന്റർ നാളിതുവരെയായി പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇതിനായി മാളികമുക്കിന് സമീപം കണ്ടെത്തിയ കെട്ടിടം പൊടിപിടിച്ചും കാടുകയറിയും നശിക്കുകയാണ്.
വൈദ്യുത കണക്‌ഷൻ ത്രീ ഫേസിലേക്ക് മാറ്റുന്ന ജോലി ശേഷിക്കുന്നതിനാലാണ് സെന്റർ തുറക്കാത്തത് എന്നായിരുന്നു ആദ്യഘട്ടത്തിൽ ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം.ആദ്യഘട്ടത്തിൽ 30 നായ്ക്കളെ വന്ധ്യംകരിച്ച് പാർപ്പിക്കാനുള്ള സംവിധാനം ഒരുക്കാനാണ് പദ്ധതിയിട്ടിരുന്നത്.
വന്ധ്യംകരണം നടത്തുന്ന നായ്ക്കളെ പാർപ്പിക്കാൻ ഓപ്പറേഷൻ തിയറ്ററിനു സമീപത്തായി പ്രത്യേകം ഷെൽറ്റർ ഹോമും നിർമിച്ചിരുന്നു. റെയിൽവേ സ്റ്റേഷൻ, ഇഎംഎസ് സ്റ്റേഡിയം പരിസരം, ബീച്ച്, കലക്ടറേറ്റ് പരിസരം എന്നിവിടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്. റെയിൽവേ സ്റ്റേഷനകത്ത് വയോധികനെ കഴിഞ്ഞ ദിവസം തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചിരുന്നു.