ആറ്റിലേക്ക് ചാടിയെന്ന സംശയം: ആരെയും കണ്ടെത്തിയില്ല; തിരച്ചിലിനിടെ മുങ്ങൽ വിദഗ്ധന് പരുക്ക്
Mail This Article
കുട്ടനാട് ∙ ആലപ്പുഴ-ചങ്ങനാശേരി റോഡിലെ പള്ളാത്തുരുത്തി പാലത്തിൽ നിന്നു പൂക്കൈതയാറ്റിലേക്കു 2 പേർ ചാടിയതായുള്ള സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആരെയും കണ്ടെത്താനായില്ല. നെടുമുടി പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിലാണ് ഇന്നലെയും പരിശോധന നടത്തിയത്.
കഴിഞ്ഞ 12ന് പുലർച്ചെ മൂന്നോടെ 2 പേർ പാലത്തിൽ നിന്നു ചാടിയതായുള്ള ലോറി ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. തുടർച്ചയായി 4 ദിവസം പരിശോധന നടത്തിയിട്ടും യാതൊരു തുമ്പും ലഭിച്ചിട്ടില്ല. ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് സമീപ പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചിട്ടും ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് നെടുമുടി സിഐ: കെ.വിനുകുമാർ പറഞ്ഞു.
മുങ്ങൽ വിദഗ്ധന് പരുക്ക്
ഇന്നലെ തിരച്ചിലിനിടെ ആലപ്പുഴ അഗ്നിരക്ഷാസേനയുടെ മുങ്ങൽവിദഗ്ധൻ കെ.ആർ.അനീഷിന്റെ വിരലൊടിഞ്ഞു. പാലത്തിന് താഴെ തിരച്ചിൽ നടത്തുന്നതിനിടെ തൂണിൽ കയ്യിടിക്കുകയായിരുന്നു. പരുക്ക് ഗുരുതരമാണ്. ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു.