ADVERTISEMENT

ഹരിപ്പാട് ∙ ചെറുതനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവു കർഷകർ ആശങ്കയിൽ. ചെറുതന താനക്കണ്ടത്തിൽ ദേവരാജൻ, ചിറയിൽ രഘുനാഥൻ എന്നിവരുടെ താറാവുകൾക്കാണു  പക്ഷിപ്പനി സ്ഥിരീകരിച്ചത്. രഘുനാഥനു 2 മാസം പ്രായമുള്ള 2000 താറാവുകളും ദേവരാജനു 3 മാസം പ്രായമുള്ള 15000 താറാവുകളുമാണുള്ളത്. അടുത്തടുത്ത സ്ഥലങ്ങളിലാണ് ഇവ കിടക്കുന്നത്. ഒരാഴ്ച മുൻപ് രഘുനാഥന്റെ താറാവുകളിൽ ആദ്യം രോഗലക്ഷണങ്ങൾ കണ്ടു. തുടർന്നാണു പരിശോധനയ്ക്ക് അയച്ചത്. ഇദ്ദേഹത്തിന്റെ 1000 താറാവുകളും ദേവരാജന്റെ 350 താറാവുകളും ചത്തു.  

ചെറുതന പഞ്ചായത്തിൽ ഇവരെക്കൂടാതെ 5 താറാവു കർഷകർ കൂടിയുണ്ട്. ആറുപറയിൽ രാമചന്ദ്രന് 10000, പുത്തൻപുരയിൽ ചാക്കോയ്ക്ക് 8000, പുത്തൻകണ്ടത്തിൽ മനോജ് തോമസിന് 7500, പാളയത്തിൽ പി.സി. എബ്രഹാമിന് 6000, വാലുചിറയിൽ  ഡാനിയേലിന് 8000 വീതം താറാവുകളുണ്ട്. ഇവരുടെ ഫാം മൂന്നു കിലോമീറ്ററിലധികം ദൂരെയായതിനാൽ രോഗം ബാധിക്കാൻ സാധ്യതയില്ലെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. 2018ലും 2022ലും ചെറുതനയിൽ താറാവുകൾക്ക് പക്ഷിപ്പനി ബാധിച്ചിരുന്നു. പതിനായിരക്കണക്കിനു താറാവുകളെയാണ് അന്നു നശിപ്പിച്ചത്. 

ആരോഗ്യ വകുപ്പ് നടപടി  തുടങ്ങി
പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടി  തുടങ്ങി. പനി സ്ഥിരീകരിച്ചതിന് ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള  വീടുകൾ സന്ദർശിച്ചുള്ള  സർവേ പത്തു ദിവസം തുടരും. പക്ഷിപ്പനി സ്ഥിരീകരിച്ച താറാവുകളുടെ കർഷകർക്കും വീട്ടുകാർക്കും പ്രതിരോധ മരുന്നുകളും മാസ്കുകളും നൽകി. ഇവർ വീടുകളിൽ തന്നെ കഴിയണമെന്നും നിർദേശിച്ചു.

വളർത്തു പക്ഷികളെയും നശിപ്പിക്കും 
പക്ഷിപ്പനി സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയാണു നശിപ്പിക്കുക. കോഴികൾ, താറാവുകൾ, അരുമപ്പക്ഷികൾ എന്നിവയെല്ലാം ഇതിൽ വരും. കൊന്ന ശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് കത്തിച്ചുകളയും. മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലുള്ള ദ്രുതകർമ സേനയാണ് നടപടി സ്വീകരിക്കുന്നത്. പക്ഷികളെ നശിപ്പിച്ചാലും ഒരാഴ്ചത്തേക്ക് വകുപ്പ് നിരീക്ഷണം തുടരും. ഇൗ പ്രദേശങ്ങളിലെ പക്ഷികളുടെ ഇറച്ചി, മുട്ട, വിസർജ്യം എന്നിവ കൈകാര്യം ചെയ്യുന്നതും നിരോധിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com