കെ.സിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ച കേസ്: യുവാവ് അറസ്റ്റിൽ
Mail This Article
ആലപ്പുഴ∙ യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ സക്കറിയ വാർഡിൽ തോട്ടുങ്കൽ പുരയിടം വീട്ടിൽ പുന്നപ്ര അൽഫാസ് മൻസിലിൽ താമസിക്കുന്ന നിഹാറിനെയാണ് (41) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പുലർച്ചെ വട്ടപ്പള്ളി ഭാഗത്ത് സ്ഥാപിച്ച ബോർഡുകളാണ് നശിപ്പിച്ചത്. ഇരു വിഭാഗങ്ങൾ തമ്മിൽ വിദ്വേഷം വളർത്തി സമൂഹത്തിൽ കലഹം ഉണ്ടാക്കാൻ ശ്രമിച്ചതിനും പ്രചാരണ ബോർഡ് നശിപ്പിച്ച് നാശനഷ്ടം വരുത്തിയതിനുമാണ് കേസ്. ആറാട്ടുവഴിയിലെ ഷോറൂമിൽ സർവീസിന് നൽകിയ വിജിലൻസിന്റെ ജീപ്പ് മോഷ്ടിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സൗത്ത് എസ്എച്ച്ഒ: കെ.പി.ടോംസന്റെ നേതൃത്വത്തിൽ സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എസ്ഐ മോഹൻ കുമാർ, സിപിഒമാരായ രശ്മി, വിപിൻ ദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.