മുണ്ടൻകാവ് ഇറപ്പുഴ പാലത്തിലെ സോളർ വഴിവിളക്കുകൾ മിഴിയടച്ചിട്ടു ദിവസങ്ങൾ; നന്നാക്കാൻ നടപടിയില്ല
Mail This Article
ചെങ്ങന്നൂർ ∙ എംസി റോഡിലെ മുണ്ടൻകാവ് ഇറപ്പുഴ പാലം (കല്ലിശേരി) ഇരുട്ടിലായിട്ടു നാളേറെയായിട്ടും നന്നാക്കാൻ നടപടിയില്ല. പാലത്തിലെ സോളർ വഴിവിളക്കുകൾ മിഴിയടച്ചിട്ടു ദിവസങ്ങളായി. ബാറ്ററി കംപാർട്മെന്റ് തുരുമ്പിച്ച് അടർന്നതിനെ തുടർന്നു ബാറ്ററികൾ പമ്പയാറ്റിലേക്കും പതിച്ചിരുന്നു. നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിൽ ഭീതിയോടെയാണു യാത്രക്കാരുടെ രാത്രിയാത്ര. 7 കൊല്ലം മുൻപു സ്ഥാപിച്ച സോളർ വിളക്കുകളുടെ പരിപാലനം കോവിഡ് കാലത്തു മുടങ്ങിയെന്നാണു കെഎസ്ടിപിയുടെ വിലയിരുത്തൽ. പുതിയ ബാറ്ററികൾ സ്ഥാപിക്കാൻ ചെലവേറുമെന്നതിനാൽ വിളക്കുകൾ ഉപേക്ഷിക്കാനാണു തീരുമാനം.
കഴക്കൂട്ടം –അടൂർ സുരക്ഷാ ഇടനാഴിയിൽ തകരാറിലായ സോളർ വിളക്കുകൾ മാറ്റി പകരം എൽഇഡി വൈദ്യുതി വിളക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതി കെഎസ്ടിപി കൊട്ടാരക്കര ഡിവിഷനിൽ തയാറാക്കി കെഎസ്ഇബിക്കു കൈമാറിയിരുന്നെങ്കിലുംസർക്കാർ തലത്തിൽ തീരുമാനമായിട്ടില്ല. കെഎസ്ഇബിയുടെ സഹായത്തോടെ വിളക്കുകൾ സ്ഥാപിക്കാനും അതതു തദ്ദേശസ്ഥാപനങ്ങൾക്കു പരിപാലനച്ചുമതല നൽകാനും ആലോചനയുണ്ട്.
ഇറപ്പുഴ പാലത്തിൽ കൂടി വിളക്കുകൾ സ്ഥാപിക്കാൻ തയാറാക്കുകയോ അല്ലെങ്കിൽ പാലത്തിനായി പ്രത്യേക പദ്ധതി ഒരുക്കുകയോ വേണമെന്ന ആവശ്യം ശക്തമാണ്. വിളക്കുകാലുകളിൽ പരസ്യം നൽകി വരുമാനം ഉപയോഗിച്ചു വിളക്കുകൾ സ്ഥാപിക്കാനുള്ള സംവിധാനവും നടപ്പാക്കാം. പഴയ ഇറപ്പുഴ പാലത്തിൽ‘എന്റെ കല്ലിശേരി വാട്സാപ് കൂട്ടായ്മ സ്ഥാപിച്ച വിളക്കുകളും തകരാറിലാണ്. എന്നാൽ പുതിയ വിളക്കുകൾ വൈകാതെ സ്ഥാപിക്കുമെന്നു കൂട്ടായ്മയുടെ പ്രസിഡന്റ് സജി പാറപ്പുറം പറഞ്ഞു.
സാമൂഹികവിരുദ്ധ ശല്യവും രൂക്ഷം
ഇരുപാലങ്ങളും ഇരുട്ടിലായത് സാമൂഹികവിരുദ്ധർക്ക് അനുഗ്രഹമായിരിക്കുകയാണ്. ലഹരിസംഘങ്ങൾ തമ്പടിക്കുന്നത് യാത്രക്കാർക്കു ഭീഷണി ഉയർത്തുന്നു. കാൽനടയാത്രക്കാർ ഏറെ ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്.