പക്ഷിപ്പനി: ഇന്റർ സെക്ടറൽ യോഗം ചേർന്നു; നിരീക്ഷണ സംഘത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി
Mail This Article
ആലപ്പുഴ ∙ ചെറുതന, എടത്വ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിതിനെത്തുടർന്ന് ജില്ലയിൽ സന്ദർശനം നടത്തുന്ന കേന്ദ്ര സംഘമുൾപ്പടെയുള്ളവരുടെ ഇന്റർ സെക്ടറൽ യോഗം ജില്ലാ കലക്ടർ അലക്‌സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്നു. പക്ഷിപ്പനി പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജില്ലയിൽ താറാവു കർഷകർക്കു ബോധവൽക്കരണം ഊർജിതമാക്കണമെന്ന് യോഗം ചൂണ്ടിക്കാട്ടി. പക്ഷിപ്പനി പ്രതിരോധ പ്രവർത്തനം വിലയിരുത്താൻ ജില്ലയിലെത്തിയ കേന്ദ്ര സംഘം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണ സംഘത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ കൃത്യമായ ഇടവേളകളിൽ താറാവു വളർത്തു കേന്ദ്രങ്ങളിൽ പരിശോധന നടത്തും.
ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കും. പബ്ലിക് ഹെൽത്ത് എൻസിഡിസി അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബി.അനന്തേഷ്, എൻസിഡിസി ആർഎസ്‌വി ലാബ് ഡപ്യൂട്ടി ഡയറക്ടർ ഡോ. നിധി സൈനി, ഡിപ്പാർട്മെന്റ് ഓഫ് റെസ്പിറേറ്ററി മെഡിസിൻ ജിഡിഎംഒ ഡോ. മീര കെ.കുറുപ്പ് എന്നിവരാണു കേന്ദ്ര സംഘത്തിലുള്ളത്. ഡിഎംഒ ഡോ. ജമുന വർഗീസ്, ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഇൻ ചാർജ് ഡോ. സജീവ് കുമാർ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. പി.രാജീവ്, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. വൈശാഖ് മോഹൻ, ഡോ. എസ്.എൻ.ജീന, ജില്ലാ പ്രോഗ്രാം ഓഫിസർ ഡോ. കോശി സി.പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.