സ്പിൽവേ ഷട്ടറുകളുടെ അറ്റകുറ്റപ്പണി മുടങ്ങി; പകുതി ഷട്ടറുകളുടെ റോപ്പുകൾ തകരാറിൽ
Mail This Article
അമ്പലപ്പുഴ ∙ തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകളുടെ വാർഷിക അറ്റകുറ്റപ്പണി പാതിവഴിയിൽ. ആകെ 40 ഷട്ടറുകളാണ് സ്പിൽവേയിൽ ഉള്ളത്. ഇതിൽ പകുതി ഷട്ടറുകളുടെ റോപ്പുകൾ തകരാറിലാണ്. ഇതിനാൽ ഷട്ടറുകൾ ഉയർത്താനും താഴ്ത്താനും കഴിയുന്നില്ല. 7ാം നമ്പർ ഷട്ടർ നിലം പൊത്തിയിട്ട് 3 വർഷം കഴിഞ്ഞു. ഇതിന്റെ തകരാർ പരിഹരിക്കാൻ തീരുമാനമായില്ല. ഷട്ടറുകളിൽ കൂടുതലും ആടിയുലയുന്നതാണ്. കാലവർഷം എത്തിയാൽ മഴവെള്ളവും കിഴക്കൻ വെള്ളവും സ്പിൽവേയിലേക്ക് ഒഴുകിയെത്തും. പൊഴി തുറന്നു വെള്ളം കടലിലേക്ക് ഒഴുക്കി വിടുന്നതിനൊപ്പം ഷട്ടറുകളും ഉയർത്തേണ്ടി വരും. അറ്റകുറ്റപ്പണി പൂർത്തിയായില്ലെങ്കിൽ ഷട്ടറുകൾ ഉയർത്തുന്നതു പ്രതിസന്ധിയിലാകും.
പ്രളയകാലത്ത് ഷട്ടറുകൾ ഉയർത്തുന്നത് പ്രതിസന്ധിയായിരുന്നു. ക്രെയിനിന്റെ സഹായത്തോടെ 3 ദിവസം കൊണ്ടാണ് എല്ലാ ഷട്ടറുകളും ഉയർത്തിയത്. ജല കമ്മിഷനും ആസൂത്രണ സമിതിയും സ്പിൽവേ സന്ദർശിച്ച്, ഷട്ടറുകൾ മാറ്റി സ്ഥാപിക്കാൻ നിർദേശിച്ചു. ലീഡിങ് ചാനലിലെയും സ്പിൽവേ കനാലിലെയു മണലും ചെളിയും നീക്കം ചെയ്യാനും ആവശ്യപ്പെട്ടു. ഷട്ടർ നവീകരണത്തിനു 2 തവണ കരാർ ക്ഷണിച്ചു. പിന്നീട് റദ്ദാക്കി. ലീഡിങ് ചാനലിലെയും കനാലിലെയും ആഴം കൂട്ടലും പാതിവഴിയിൽ നിലച്ചു. വെള്ളപ്പൊക്ക കാലത്ത് പൊഴി തുറന്നു വെള്ളം കടലിലേക്ക് ഒഴുക്കി വിടുന്നതിന് ജല വകുപ്പ് 2018 വരെ കരാർ ക്ഷണിച്ചിരുന്നു. ധാതുക്കൾ അടങ്ങിയ മണൽ നീക്കാൻ കെഎംഎംഎല്ലിനു കരാർ നൽകി. ധാതുമണൽ ഖനനം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയെങ്കിലും സ്പിൽവേ നവീകരണത്തിനു ഇനിയും ജീവൻ വച്ചിട്ടില്ല.