ദുരിതക്കയം താണ്ടാൻ വോട്ടല്ലാതെ വേറെ വഴിയില്ല
Mail This Article
ആലപ്പുഴ ∙ മണിമലയാർ കടന്ന് അയ്യനാട് കൈത്തോട്ടിലൂടെ ഇന്നലെ ചതുർഥ്യാകരിയിലേക്ക് ഒഴുകിയെത്തിയ വള്ളങ്ങളിലെല്ലാം ദുരിതങ്ങളുടെ കടലുണ്ടായിരുന്നു. വോട്ടു ചെയ്യാനെത്താൻ ഇവർക്കു വെള്ളത്തിലൂടെയല്ലാതെ വേറെ വഴിയില്ല. ഉച്ചവെയിലിൽ രണ്ടു മണിക്കൂറോളം വള്ളത്തിൽ യാത്ര ചെയ്തെത്തിയ പുത്തനാറായിരം മുട്ടേൽച്ചിറ സരള പോളിങ് ബൂത്തിനടുത്തെത്തുമ്പോഴേക്കും അവശയായി വള്ളത്തിൽ കിടന്നുപോയി. ഒപ്പമുണ്ടായിരുന്ന മക്കളും അയൽവാസികളും ചേർന്നാണ് താങ്ങിയെടുത്ത് കരയിലേക്കിറക്കിയത്. പുത്തനാറായിരം തുരുത്തിലെ 24 കുടുംബങ്ങളുണ്ട്. വഴി മാത്രമല്ല, കുടിക്കാൻ വെള്ളവുമില്ല. ശുദ്ധജലം കന്നാസുകളിലാക്കി വള്ളത്തിലെത്തിക്കണം .
വേണാട്ടുകാടിൽ നിന്നു വള്ളത്തിൽ നിന്ന് പരുത്തിപ്പിള്ളി അമ്മിണി വടി കുത്തിയാണ് കരയിലേക്കിറങ്ങിയത്. ഒപ്പം വന്നവരിൽ പലരും നടക്കാൻ പോലും ബുദ്ധിമുട്ടുന്നവർ. പുളിങ്കുന്ന് പഞ്ചായത്തിലെ ഒന്നാം വാർഡായ വേണാട്ടുകാടിൽ 250 കുടുംബങ്ങളുണ്ട്.വർഷങ്ങളായുള്ള ആവശ്യമായ പുതിയ റോഡിന്റെ പണി തുടങ്ങിയെങ്കിലും പൂർത്തിയായിട്ടില്ല. ആറിലൂടെ വന്ന് കൈത്തോട് കടന്നു രണ്ടു മണിക്കൂറിലേറെ വള്ളത്തിൽ സഞ്ചാരിച്ചാണ് ഇവർ ചതുർത്ഥ്യാകരി ഗവ. യുപി സ്കൂളിൽ വോട്ടു ചെയ്യാനെത്തിയത്.