ADVERTISEMENT

ആലപ്പുഴ∙ കേരളത്തിൽ തുടർച്ചയായി പക്ഷിപ്പനി സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ പക്ഷികൾക്കു പുറമെ പശുവും ആടും ഉൾപ്പെടെ മൃഗങ്ങളുടെയും സ്രവ സാംപിളുകൾ ശേഖരിച്ചു പരിശോധന നടത്തി. പത്തു വർഷമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാറുണ്ടെങ്കിലും മൃഗങ്ങളിലേക്കു പകർന്നിട്ടുണ്ടോയെന്ന പരിശോധന ഇതാദ്യമാണ്. ആദ്യഫലങ്ങളിൽ രോഗം പകർന്നതിന്റെ സൂചനകളില്ല. 

ഡൽഹിയിൽ രണ്ടാഴ്ച മുൻപു നടത്തിയ യോഗത്തിലാണു പക്ഷിപ്പനി വളർത്തു മൃഗങ്ങളിലേക്കും അതുവഴി മനുഷ്യരിലേക്കും തന്നെ വ്യാപിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയത്. പക്ഷിപ്പനി മനുഷ്യരിലേക്കു പകരുന്നത് അപൂർവമാണെങ്കിലും അങ്ങനെ വന്നാൽ ഗുരുതരമാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്നു വിദഗ്ധർ അറിയിച്ചു.

തുടർന്നാണു വളർത്തു മൃഗങ്ങളുടെ പരിശോധനയ്ക്കു  തീരുമാനിച്ചത്. അസുഖം ബാധിച്ച പക്ഷികളുമായി അടുത്തിടപഴകിയ മനുഷ്യരുടെ സാംപിളുകളും പരിശോധിക്കാൻ തുടങ്ങി. ആലപ്പുഴയിൽ ഈ സീസണിൽ പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ച ചെറുതന, എടത്വ എന്നിവിടങ്ങളിൽ വളർത്തു മൃഗങ്ങളിൽ നിന്നു സ്രവ സാംപിൾ ശേഖരിച്ചു പരിശോധിച്ചു.

പശു, ആട്, പോത്ത്, എരുമ തുടങ്ങിയ വളർത്തു മൃഗങ്ങളിലാണു പരിശോധന നടത്തിയത്. ഫലം നെഗറ്റീവാണ്. പക്ഷിപ്പനി സ്ഥിരീകരിച്ച മറ്റിടങ്ങളിലാണ് ഇപ്പോൾ സാംപിൾ ശേഖരിക്കുന്നത്. കർഷകരിൽ നിന്ന് ആരോഗ്യ വകുപ്പ് ശേഖരിച്ച സ്രവ സാംപിൾ പരിശോധനയ്ക്കു കൈമാറി.

ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശേഖരിക്കുന്ന സ്രവ സാംപിൾ തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ ലാബിൽ പ്രോസസ് ചെയ്ത ശേഷം ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിർണയ ലാബിൽ അയച്ചാണു പരിശോധിക്കുന്നത്. 

കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ സ്ഥിരമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണു മനുഷ്യരിലേക്കും ഇതു പടരുമോയെന്ന ആശങ്ക ഉണ്ടായത്. രാജ്യത്ത് മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്ന ആദ്യ കേസ് കേരളത്തിലാകുമോയെന്ന ആശങ്ക കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പങ്കുവച്ചിരുന്നു.

നിരണം ഫാമിൽ താറാവുകളെ കൊന്നൊടുക്കാൻ തുടങ്ങി
തിരുവല്ല ∙ സർക്കാർ നിയന്ത്രണത്തിലുള്ള നിരണം താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനിയെ തുടർന്ന് താറാവുകളെ കൊന്നൊടുക്കാൻ തുടങ്ങി.  1500 കുഞ്ഞുങ്ങളടക്കം 2000 താറാവുകളെയാണ് ആദ്യഘട്ടത്തിൽ കൊന്നത്. താറാവുകളെ കൊന്ന ശേഷം ഗ്യാസ് ബർണർ ഉപയോഗിച്ച് കത്തിച്ചു കളയുകയായിരുന്നു.

ഇതു സംബന്ധിച്ച പ്രവൃത്തികൾ നാളെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി മൃഗസംരക്ഷണ വകുപ്പ് 5 ദ്രുതകർമ സേനയെയാണ് ഇതിനായി നിയോഗിച്ചത്. ഇവർ ഘട്ടം ഘട്ടമായി ജോലി പൂർത്തിയാക്കുമെന്ന് ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ പറഞ്ഞു. 

ഫാമിന് പുറത്തെ വളർത്തു പക്ഷികളെ കൊല്ലുന്ന ജോലികൾ നാളെ തുടങ്ങും. ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകളുടെ വിവരം ശേഖരിക്കാൻ ആശാ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.

10 കിലോമീറ്റർ ചുറ്റളവ് പ്രത്യേക സോണായി തിരിച്ച് പുറത്തേക്കു പോകുന്നത് നിരോധിച്ചിട്ടുണ്ട്. പൊലീസിന് ഇതുമായി ബന്ധപ്പെട്ടുള്ള നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ സംസ്ഥാന തലത്തിലെ ഉന്നതതല സംഘം ഈ മേഖല സന്ദർശിക്കും. ‌ജില്ലയിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.

ചമ്പക്കുളത്ത് കോഴികൾ ചാകുന്നു; പക്ഷിപ്പനിയെന്ന്  സംശയം
ആലപ്പുഴ∙ മാവേലിക്കര തഴക്കരയിലും എടത്വ ആനപ്രാമ്പാലിലും താറാവുകൾ ചാകുന്നതിനു പുറമേ ചമ്പക്കുളത്തു കർഷകയുടെ കോഴികളും ചത്തു വീഴുന്നു. 40 കോഴികളെ വളർത്തുന്നതിൽ 30ലേറെയും ചത്തുകഴിഞ്ഞു. ഇവയ്ക്കു പക്ഷിപ്പനി ബാധിച്ചിട്ടുണ്ടോയെന്നറിയാൻ സ്രവം സാംപിളുകൾ ശേഖരിച്ചു ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ ലാബിലേക്ക് അയച്ചു.

തഴക്കരയിലും ആനപ്രാമ്പാലിലും രോഗബാധയുണ്ടായ പക്ഷികളിൽ നിന്നു വെള്ളിയാഴ്ച ഉച്ചയോടെ സാംപിൾ ശേഖരിച്ചിട്ടും പരിശോധനാഫലം ലഭിച്ചിട്ടില്ല. ജില്ലയിൽ ഈ വർഷം ഇതുവരെ ആറിടത്താണു പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com