കതിർക്കനം സ്വപ്നം കണ്ട പാടങ്ങളിൽ കരയാൻ പോലുമാകാതെ കർഷകർ

Mail This Article
അപ്പർ കുട്ടനാട്ടിലെ മാന്നാർ നാലുതോട് പാടം 252 ഏക്കറാണ്. നൂറിലേറെ ചെറുകിട കർഷകരാണ് ഇവിടെ കൃഷിയിറക്കിയത്. പകുതിയിലേറെയും പാട്ടത്തിനെടുത്ത് ചെയ്യുന്നവർ. കൊയ്ത് 10 ദിവസമായിട്ടും നെല്ല് എടുക്കാൻ മില്ലുകാർ എത്തിയില്ല. കതിർക്കനം സ്വപ്നം കണ്ട പാടങ്ങളിൽ കരയാൻ പോലുമാകാതെ നിൽക്കുകയാണ് നെൽക്കർഷകർ. നെല്ലെടുക്കാൻ ഇന്നു വണ്ടി വരുമെന്ന വാക്കിലാണ് അവരുടെ പ്രതീക്ഷ. പാടത്തും പാതയോരത്തും പടുതയിട്ടു മൂടിയ കൂനകളിൽ നെല്ലു മാത്രമല്ല, അവരുടെ സങ്കടങ്ങളുമുണ്ട്.നെല്ലു സംഭരിക്കേണ്ട മില്ലുടമകളും ഏജന്റുമാരും വിലപേശൽ തുടർന്നതോടെ കഴിഞ്ഞ ദിവസം കൃഷി ഓഫിസറെയും കൃഷി അസിസ്റ്റന്റ് ഡയറക്ടറെയും പാടത്ത് തടഞ്ഞുവച്ച് അവർ സമരം നടത്തി.
ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതോടെ ഇന്നലെ നെല്ലെടുക്കുമെന്ന് മില്ലുകാർ ഉറപ്പുനൽകി. അങ്ങനെ സമരം അവസാനിപ്പിച്ചു. ഇന്നലെ പക്ഷേ, ഏജന്റ് നിലപാട് മാറ്റി. നെല്ല് നിറയ്ക്കാനുള്ള ചാക്ക് കിട്ടിയില്ലത്രേ.ഇന്നു ചാക്കുമായി വണ്ടി വരുമെന്ന വാക്ക് വിശ്വസിച്ച് കാത്തിരിക്കുകയാണ് അവർ. ഓരോ തവണ കൃഷിയിറക്കുമ്പോഴും നെൽക്കർഷകർ നേരിടുന്നത് ഓരോതരം പ്രതിസന്ധികളാണ്. നാലുതോട് പാടത്തേത് ഒരു ഉദാഹരരണം മാത്രം. പാടം ഒരുക്കാൻ കൃത്യസമയത്തു കുമ്മായം ലഭിക്കാത്തത്, ആവശ്യത്തിനു വിത്ത് കിട്ടാത്തത്, കിട്ടിയ വിത്ത് സമയത്തു മുളയ്ക്കാതെ വരുന്നത്, അപ്രതീക്ഷിത രോഗ കീടബാധകൾ, കാലാവസ്ഥാ വ്യതിയാനം, ഇതെല്ലാം അതിജീവിച്ച് വളർത്തിയെടുത്ത വിള യഥാസമയം കൊയ്തെടുക്കാൻ ആവശ്യത്തിനു യന്ത്രങ്ങൾ കിട്ടാത്തത്, കൊയ്തു കഴിഞ്ഞാൽ നെല്ല് ന്യായവിലയ്ക്കു വിൽക്കാൻ കഴിയാത്തത്, വിറ്റ നെല്ലിന്റെ വില സമയത്തു കിട്ടാത്തത്,...
തുടങ്ങി നിലമൊരുക്കുന്നതു മുതൽ നെല്ലുസംഭരണം വരെ നീളുന്ന പ്രശ്നങ്ങൾ. കുട്ടനാട്ടിലേതിൽ നിന്നു വ്യത്യാസമുണ്ട് അപ്പർ കുട്ടനാടൻ പാടങ്ങളിലെ പ്രശ്നങ്ങൾക്ക്. അതിൽത്തന്നെ ഒരുപ്പൂ, ഇരുപ്പൂ (വർഷത്തിൽ ഒരിക്കൽ മാത്രം കൃഷിയിറക്കുന്നതും രണ്ടു തവണ കൃഷിയിറക്കുന്നതും) നിലങ്ങളിലെ പ്രശ്നങ്ങൾ ഒരുപോലെയല്ല.പക്ഷേ, കൊയ്ത്തും നെല്ലുസംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലായിടത്തും ഒരുപോലെ തന്നെ. വിളഞ്ഞു പാകമായ നെല്ല് കൃത്യസമയത്ത് കൊയ്യാതിരിക്കാനും കൊയ്തെടുത്ത നെല്ല് പാടത്ത് ഏറെ നാൾ സൂക്ഷിക്കാനും ആകില്ലെന്ന് അറിയാവുന്നതിനാൽ ഇടനിലക്കാർ കർഷകരെ പരമാവധി ചൂഷണം ചെയ്യും.
ഉഷ്ണതരംഗത്തിൽ കരിഞ്ഞുണങ്ങി
മാർച്ച്, ഏപ്രിൽ മാസങ്ങളിലെ അതികഠിനമായ വെയിലും അത്യുഷ്ണവും അപ്പർ കുട്ടനാട്ടിലെ നെൽക്കൃഷിയെ സാരമായി ബാധിച്ചു. നെൽച്ചെടികൾ കതിരിടുന്ന സമയത്തെ കഠിനവെയിലിൽ നെൽമണികൾ ഏറെയും പതിരായി. താമസിച്ച് കൃഷിയിറക്കിയ ചെന്നിത്തല, മാന്നാർ, അമ്പലപ്പുഴ തുടങ്ങിയ മേഖലകളിലെ പാടശേഖരങ്ങളിൽ ഇത് വലിയ നഷ്ടമാണ് കർഷകർക്കുണ്ടാക്കിയത്.വിളവ് നന്നേ കുറഞ്ഞെന്നു മാത്രമല്ല, ഈ നെല്ല് സംഭരിക്കാൻ മില്ലുകാർ മടിക്കുകയാണ്. ഒരു ക്വിന്റൽ (100 കിലോഗ്രാം) നെല്ലിന് 15 കിലോഗ്രാം കിഴിവ് വേണമെന്നാണ് മില്ലുകാരുടെ ഏജന്റുമാർ ആവശ്യപ്പെടുന്നത്. അതായത് 115 കിലോ നെല്ലിന് 100 കിലോയുടെ വിലയേ നൽകൂ എന്നർഥം.
പതിരും ഈർപ്പവും കണക്കാക്കി 7.5 കിലോഗ്രാം കിഴിവ് നൽകാനാണ് ഗുണനിലവാര പരിശോധനയ്ക്കു ശേഷം ഉദ്യോഗസ്ഥർ നിർദേശിച്ചത്. അതിന്ഏജന്റുമാർ തയാറായില്ല. 10 കിലോഗ്രാം വരെ കിഴിവ് നൽകാൻ കർഷകർ തയാറായിട്ടും മില്ലുകാർ വഴങ്ങിയില്ല. അപ്പോഴാണ് ചെന്നിത്തലയിലും നാലുതോടിലും കർഷകർ സമരം ചെയ്തത്. ഏപ്രിൽ ആദ്യവാരങ്ങളിൽ മഴ കിട്ടാതിരുന്നത് തിരിച്ചടിയായതു പോലെ ഇപ്പോഴത്തെ വേനൽമഴയും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. മഴ തുടർന്നാൽ പാടത്ത് കൂട്ടിയിരിക്കുന്ന നെല്ലിൽ ഈർപ്പം കൂടും. മില്ലുകാർ വീണ്ടും കൂടുതൽ കിഴിവ് ചോദിക്കും. സംഭരണം നീണ്ടുപോയാൽ നെല്ല് കിളിർത്തു നശിക്കുകയും ചെയ്യും. (നാളെ: എല്ലാം ഏജന്റുമാരുടെ നിയന്ത്രണത്തിൽ)