കടൽക്കയറ്റ ഭീതിയിൽ തീരദേശം; അന്ധകാരനഴി, പള്ളിത്തോട്, ചാപ്പക്കടവ് മേഖലകളിൽ സ്ഥിതി രൂക്ഷം
![പള്ളിത്തോട് ഭാഗത്തെ തകർന്ന കടൽഭിത്തി.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
തുറവൂർ∙ കാലവർഷം ശക്തി പ്രാപിക്കാൻ ദിവസങ്ങൾ ശേഷിക്കെ അന്ധകാരനഴി, പള്ളിത്തോട്, ചാപ്പക്കടവ് വരെയുള്ള തീരദേശം കടൽക്കയറ്റ ഭീതിയിലായി. ഒരു മാസം മുൻപ് സുനാമി പോലെയുള്ള തിരമാലകൾ നാശം വിതച്ച തീരദേശത്ത് ഇത്തവണ കടൽക്കയറ്റം തടയാൻ ശാശ്വതമായ പരിഹാരം ഒന്നുമില്ല. കടൽ വെള്ളം കയറിയ പള്ളിത്തോട് റോഡ് മുക്കുഭാഗത്ത് മണൽ വാട നിർമിച്ചെങ്കിലും ഇത് പരിഹാരമാകില്ലെന്നാണ് തീരദേശവാസികൾ പറയുന്നത്. തെക്കേ ചെല്ലാനം മുതൽ അന്ധകാരനഴി വരെയുള്ള 7 കിലോമീറ്റർ ഭാഗങ്ങളിൽ കടൽഭിത്തി പൂർണമായും തകർന്നു കിടക്കുകയാണ്.
കടൽ ശക്തിപ്രാപിക്കുമ്പോൾ ഈ പ്രദേശങ്ങളിലുള്ള വീടുകളിൽ വെള്ളം ഇരച്ചു കയറും. ഒരു മാസം മുൻപ് ഉണ്ടായ കടൽക്കയറ്റത്തിൽ ഒട്ടേറെ വീടുകളിലാണ് നാശനഷ്ടമുണ്ടായത്. അന്ധകാരനഴിയിലും വെട്ടയ്ക്കൽ ആറാട്ടും വഴിയിലും ഒറ്റമശേരിയിലും സമാനമായ കടൽക്കയറ്റമാണ് അന്നുണ്ടായത്. കാലവർഷം ശക്തി പ്രാപിക്കുന്നതിനു മുൻപേ കടൽക്കയറ്റം തടയാൻ ശക്തമായ പ്രതിരോധം അടിയന്തരമായി ഏർപ്പെടുത്തണമെന്നാണ് ആവശ്യം. ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി ഈ പ്രദേശങ്ങളിൽ കൂടി അടിയന്തരമായി നിർമിക്കണമെന്നും തീരവാസികൾ ആവശ്യപ്പെട്ടു.