നെല്ല് സംഭരണം: മഴ പണി കൊടുത്തു, 15% കിഴിവിൽ നാലുതോട്ടിൽ കർഷകർ നെല്ല് വിറ്റു
![മാന്നാർ നാലുതോടു പാടശേഖരത്തിൽ നിന്നും കരയ്ക്കെടുത്ത നെല്ല് തൊഴിലാളികൾ ചാക്കിലാക്കുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
മാന്നാർ ∙ മഴ ശക്തമായതോടെ ഉള്ള നെല്ലു വെള്ളത്തിൽ മുങ്ങുമെന്ന ഭീതിയിൽ മാന്നാർ നാലുതോടു പാടശേഖരത്തിലെ കർഷകർ 15% കിഴിവിനു വഴങ്ങിയതോടെ മില്ലുകാർ നെല്ലെടുത്തു. അപ്പർ കുട്ടനാട്ടിൽ ഏറ്റവും ഒടുവിലായി നെല്ലെടുത്ത പാടശേഖരമാണ് മാന്നാർ നാലുതോട്. കിഴിവിന്റെ പേരിലെ തർക്കം മൂലം കൊയ്ത്തു കഴിഞ്ഞു 10 ദിവസത്തിനു ശേഷമാണ് ക്വിന്റലിനു 10% കിഴിവിൽ നെല്ലെടുത്തത്. അതും പാഡി മാർക്കറ്റിങ് മാനേജരുടെ നിർദേശപ്രകാരം. ഇങ്ങനെ 3 ലോഡ് നെല്ലു മാത്രമാണ് സർക്കാർ നിർദേശപ്രകാരമുള്ള കിഴിവ് കർഷകർ നൽകിയത്.
പിന്നീട് മഴ വന്നതോടെ മില്ലുകാർ 15% കിഴിവിനായി വാശി പിടിച്ചു. ഈ സീസണിലെ കൃഷി മൊത്തത്തിൽ നഷ്ടത്തിലായ സ്ഥിതിക്കു കൊയ്ത്തു കൂലിയെങ്കിലും ലഭിച്ചെന്നാണു മിക്ക കർഷകരുടെ പറയുന്നത്. അമിതമായ ചൂടു കാരണം പൊതുവേ വിളവു കുറവായിരുന്നു. കിട്ടിയ നെല്ലിന് അമിതമായ കിഴിവ് നൽകേണ്ടി വന്നത് ആദ്യമായാണെന്നു പാടശേഖര സമിതി പ്രസിഡന്റ് ഹരിദാസ് കിംകോട്ടേജ്, കർഷകൻ കുര്യാക്കോസ് പറയകാട്ട് എന്നിവർ പറഞ്ഞു.
ഈ കനത്ത നഷ്ടത്തിനു സർക്കാർ അടിയന്തര സഹായം നൽകണം. കൃഷി മന്ത്രി അപ്പർ കുട്ടനാടൻ പാടശേഖരങ്ങൾ സന്ദർശിച്ചു കാര്യങ്ങൾ വിലയിരുത്തണം. നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ അടുത്ത വർഷം മുതൽ കൃഷി ഇറക്കില്ലെന്നാണു കർഷകർ അറിയിച്ചതെന്നും ഹരിദാസ് പറഞ്ഞു. 15% കിഴിവിൽ ഇന്നലെ 3 ലോഡു നെല്ലു കൂടി വണ്ടി കയറി. ഇനിയും നാലുതോടു പാടത്തു 4 ലോഡ് നെല്ലു കൂടി ഉണ്ട്. അതു ഇന്ന് എടുക്കുമെന്നാണു മില്ലുകാർ കർഷകരെ അറിയിച്ചിട്ടുള്ളത്.