മൈസൂരുവിലും ദാവനഗരൈയിലും പക്ഷിപ്പനി; കോഴിയിറച്ചി വിൽപന നിരോധിച്ചു
Mail This Article
ബെംഗളൂരു ∙ കോവിഡ് ഭീതിയ്ക്കു പിന്നാലെ മൈസൂരുവിലും ദാവനഗരൈയിലും പക്ഷിപ്പനി (എച്ച്5എൻ1) സ്ഥിരീകരിച്ചു. മൈസൂരു കുമ്പാർക്കൊപ്പാളിയിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 6000 ഇറച്ചിക്കോഴികളെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കൊന്നൊടുക്കി. 10 കിലോമീറ്റർ പരിധിയിൽ കോഴി ഇറച്ചി വിൽപന നിരോധിച്ചതായി ജില്ലാ കലക്ടർ അഭിറാം ജി.ശങ്കർ പറഞ്ഞു.
ഇവിടെ ചത്തനിലയിൽ കണ്ടെത്തിയ കൊക്കുകളുടെ സാംപിൾ പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനി ഉറപ്പിച്ചത്. ദാവനഗരൈ ഹരിഹർ താലൂക്കിലെ ബാനികോഡ് ഗ്രാമത്തിലെ കോഴിഫാമിലാണ് പക്ഷിപ്പനി സ്ഥീരികരിച്ചത്. ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിലാണ് സാംപിളുകൾ പരിശോധിച്ചത്. ദേശാടന പക്ഷികൾ കൂടുതൽ എത്തുന്ന മണ്ഡ്യ ജില്ലയിലെ രംഗനത്തിട്ടു, കൊക്കരെബേലൂർ പക്ഷിസങ്കേതങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി.
കഴിഞ്ഞ ആഴ്ച കോലാറിൽ പക്ഷിപ്പനി ബാധിച്ച 6000 കോഴികളെയാണ് കൊന്നത്. പക്ഷിപ്പനിയെ തുടർന്ന് കൊന്നൊടുക്കിയ പക്ഷികളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് മൈസൂരു സിറ്റി കോർപറേഷൻ അറിയിച്ചു. ഒരെണ്ണത്തിന് 90 രൂപ വീതമാണ് നൽകുക.