ബിജെപി നേതാവിന്റെ കൊലപാതകം: പരമേശ്വരയുടെ മൊഴിയെടുത്തു
Mail This Article
ബെംഗളൂരു ∙ ബിജെപി ധാർവാഡ് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന യോഗേഷ് ഗൗഡ വെട്ടേറ്റു മരിച്ച കേസിൽ, കോൺഗ്രസ് എംഎൽഎ ഡോ.ജി.പരമേശ്വരയുടെ മൊഴിയെടുത്ത് സിബിഐ. 2016 ജൂൺ 15ന് ധാർവാഡിലെ സപ്താപൂരിൽ യോഗേഷിനുനേരെ ആക്രമണം നടക്കുമ്പോൾ ആഭ്യന്തര മന്ത്രിയായിരുന്ന പരമേശ്വര കൊലപാതകം ഭൂമിയിടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണെന്ന് പറഞ്ഞിരുന്നു. എന്നാൽ, പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രസ്താവന നടത്തിയതെന്ന് പരമേശ്വര അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു.
ബസവരാജ് മുട്ടഗി എന്നയാൾ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് യേഗേഷിനെ കൊലപ്പെടുത്തിയതെന്നും കണ്ടെത്തിയ സിബിഐ 6 വാടകക്കൊലയാളികളെ മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ച ബിജെപി കോൺഗ്രസ് നേതാവ് വിനയ് കുൽകർണിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, യോഗേഷിന്റെ ഭാര്യ മല്ലമ്മ വിനയ് കുൽകർണിക്ക് എതിരെയുള്ള ആരോപണം തള്ളി. 2019 സെപ്റ്റംബറിലാണ് കേസ് സിബിഐക്കു വിട്ടത്.