ആർടിസി സമരം: വരുമാന നഷ്ടം 152 കോടി
Mail This Article
ബെംഗളൂരു∙ കർണാടക ആർടിസി ജീവനക്കാരുടെ സമരം 9 ദിവസം പിന്നിടുമ്പോൾ വരുമാന നഷ്ടം 152 കോടിരൂപ. 4 കോർപറേഷനുകൾക്കും കൂടി 26,000 ബസുകളും 1.37 ലക്ഷം ജീവനക്കാരുമാണുള്ളത്. വേതന വർധന ആവശ്യപ്പെട്ട് 7 മുതലാണ് ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരരംഗത്ത് നിന്ന് പിൻമാറാൻ ചലച്ചിത്ര നടൻ യഷ് ജീവനക്കാരോട് ആവശ്യപ്പെട്ടു. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സാധാരണക്കാരനെ ബുദ്ധിമുട്ടിക്കാൻ മാത്രമേ സമരം കൊണ്ട് സാധിക്കുകയുള്ളൂ. തന്റെ പിതാവ് മുൻ കെഎസ്ആർടിസി ജീവനക്കാരനാണെന്നും സമരരംഗത്തുള്ളവരുടെ വിഷമം മനസ്സിലാക്കുന്നുവെന്നും യഷ് പറഞ്ഞു.
∙ കല്ലേറിൽ തകർന്നത് 62 ബസുകൾ
കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിനിടെ കല്ലേറിലും മറ്റുമായി തകർന്നത് 62 ബസുകൾ. ഇന്നലെ മാത്രം 9 ബസുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. ആക്രമണത്തിന് നേതൃത്വം നൽകിയ 131 ജീവനക്കാർക്കെതിരെ കേസെടുക്കുകയും 52 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബിഎംടിസിയുടെ 6 ബസുകൾ തകർത്ത കേസിൽ 9 ജീവനക്കാരെ അറസ്റ്റ് ചെയ്തു.