ദുരഭിമാനക്കൊല: ശ്രീരാമസേന പ്രവർത്തകർ അറസ്റ്റിൽ
Mail This Article
ബെംഗളൂരു∙ ബെളഗാവിയിൽ ഹിന്ദു യുവതിയുമായി പ്രണയത്തിലായ മുസ്‍ലിം യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ കേസിൽ യുവതിയുടെ രക്ഷിതാക്കളും ശ്രീരാമസേനാ പ്രവർത്തകരും ഉൾപ്പെടെ 10 പേർ അറസ്റ്റിലായി. അർബാസ് അഫ്താബ് മുല്ലയുടെ (24) മൃതദേഹമാണു കഴിഞ്ഞ ദിവസം റെയിൽവേ പൊലീസ് കണ്ടെത്തിയത്. ദുരഭിമാന കൊലപാതകമെന്നു സംശയിക്കുന്ന കേസ് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷിക്കുന്നത്. അർബാസിന്റെ ഉമ്മ നജീമ ഷെയ്ഖിന്റെ പരാതിയിലാണിത്.
യുവതിയുടെ മാതാപിതാക്കളായ ഈരപ്പ കുംഭാർ, സുശീല എന്നിവർ പണം നൽകിയാണ് അർബാസിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് സംശയിക്കുന്നു. ഇവരെ കൂടാതെ ബെളഗാവിയിലെ ശ്രീരാമസേനാ നേതാവായ പുണ്ഡലിക് നാഗപ്പ മുത്തഗേക്കറും ഇയാളുടെ അനുയായികളുമാണ് അറസ്റ്റിലായവരിൽ ഏറെയും. ഒട്ടേറെ തവണ ഭീഷണിയുണ്ടായിട്ടും യുവതിയുടെ കുടുംബാംഗങ്ങളെ അനുനയിപ്പിച്ച് വിവാഹം കഴിക്കണമെന്ന ആവശ്യം അറിയിക്കാൻ അർബാസ് പോയതിനെ തുടർന്നാണു കൊലപ്പെടുത്തിയതെന്നു പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.